Tuesday, March 12, 2013

വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ

പുസ്തകം : വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ
രചയിതാവ് : ടി.എം.തോമസ് ഐസക്ക്
പ്രസാധകര്‍ : ചിന്താ പബ്ലീഷേഴ്‌സ്

അവലോകനം : സുനില്‍ കൃഷ്ണന്‍






1957 ഏപ്രിൽ 5 നു ആയിരുന്നു ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ ആദ്യമായി കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്ന ഖ്യാതിയ്ക്കു അർഹമായ ഈ മന്ത്രിസഭയെ നയിച്ചത് ശ്രീ ഇ.എം.എസ് ആയിരുന്നു. 126 അംഗങ്ങളുണ്ടായിരുന്ന അന്നത്തെ നിയമസഭയിൽ സ്വതന്ത്രരടക്കം 65 അംഗങ്ങൾ ആയിരുന്നു കമ്മ്യുണിസ്റ്റ് പാർട്ടിയ്ക്കു ഉണ്ടായിരുന്നത്.അതായത് 2 അംഗങ്ങളുടെ ഭൂരിപക്ഷം.അങ്ങനെ തികച്ചും ജനാധിപത്യപരമായി അധികാരത്തിൽ വന്ന ഒരു മന്ത്രിസഭയെ ജനാധിപത്യ വിരുദ്ധമായ മാർഗ്ഗങ്ങളിലൂടെ പിരിച്ചു വിട്ടത് 1959 ജൂലൈ 31 നു ആണ്.അതിന്റെ 50 ആം വാർഷികമാണ് ഇപ്പോൾ.

1958 മുതൽ ഉയർന്നു വന്ന വിമോചന സമരത്തിന്റെ കാഹളമാണു ഈ പിരിച്ചു വിടലിലേയ്ക്കു നയിച്ചത്.അതു കേരള രാഷ്ട്രീയത്തിന്റെ ഗതി വിഗതികളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ നിരവധിയാണ്. ഒട്ടനവധി ചോദ്യങ്ങൽ ബാക്കിയായി.അത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം തേടലാണ് ശ്രീ.ടി.എം.തോമസ് ഐസക്ക് എഴുതി ചിന്താ പബ്ലീഷേഴ്‌സ് പുറത്തിറക്കിയ “വിമോചന സമരത്തിന്റെ കാണാപ്പുറങ്ങൾ” എന്ന പുസ്തകം.

അൻപതുകളുടെ അവസാനവും അറുപതുകളുടെ തുടക്കത്തിലും ബ്രിട്ടീഷ് ഗയാന, ഗ്വാട്ടിമാല, ഇറാ‍ൻ, കോംഗോ,ക്യൂബ, നിക്കറാഗ്വോ തുടങ്ങി ഒരു പിടി രാജ്യങ്ങളിൽ ഇടതു പക്ഷ സർക്കാരുകൾ അധികാരത്തീൽത്തിയിരുന്നു.അതിൽ ക്യൂബ ഒഴികെയുള്ളവയെല്ലാം അട്ടിമറിയ്ക്കപ്പെട്ടു.അവയുടെ ഒക്കെ പിന്നിൽ അമേരിയ്ക്കൻ ചാരസംഘടനയായ സി.ഐ.എ ആയിരുന്നുവെന്നതിനു ആധികാരികമായ പഠനങ്ങൾ പുറത്തു വന്നിട്ടുണ്ട്.അമേരിയ്ക്കയും അതു പിന്നീട് അംഗീകരിച്ചിട്ടുണ്ട്.ഇ.എം..എസ് സർക്കാരിന്റെ പുറത്താക്കലിനു പിന്നിലും അത്തരം അട്ടിമറിയുണ്ടായിരുന്നുവെന്നു സംശയിക്കപ്പെട്ടിരുന്നു.അതിനെ സാധൂകരിയ്ക്കുന്ന സത്യ സന്ധമായ വസ്തുതകളെ ഈ പുസ്തകത്തിലൂടെ ശ്രീ ഐസക് പുറത്തു കൊണ്ടുവരുന്നു.ഈ പുസ്തകത്തിലൂടെ അദ്ദേഹം പുറത്തു കൊണ്ടു വരുന്ന പ്രധാന വസ്തുതകൾ നമുക്കൊന്നു പരിശോധിയ്ക്കാം.

ആദ്യതെരഞ്ഞെടുപ്പിനു വളരെ മുമ്പ് തന്നെ കേരള വികസനത്തെക്കുറിച്ചു ഒരു സമഗ്ര രേഖ കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാക്കിയിരുന്നു.കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് ഒരു പ്രകടന പത്രികയോടെ 1957 ലെ തെരഞ്ഞെടുപ്പിനെ നേരിട്ടത്.അങ്ങനെ അധികാരത്തിൽ വന്ന സർക്കാരിന്റെ ആദ്യനാളുകളിൽ തന്നെ ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബിൽ,തോട്ടം ദേശസാലക്കരണം,ഭരണ പരിഷ്കാരം തുടങ്ങിയ നടപടികൾ പ്രഖ്യാപിയ്ക്കപ്പെട്ടു.ലക്ഷക്കനക്കിനു വരുന്ന സാധാരണക്കാരെ ഈ നിയമ നിർമ്മാണങ്ങൾ സന്തോഷത്തിലാറാടിച്ചപ്പോൾ ഒരു ന്യൂനപക്ഷം വിറളി പൂണ്ടു.അവർ നിരന്തരമായ സമര പരമ്പരകൾ അഴിച്ചു വിട്ടു.

പുതിയ സർക്കാരിന്റെ മൂന്നാം നാൾ തന്നെ “ക്രമസമാധാനം തകർന്നു” എന്ന പ്രസ്താവന കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായി.എന്നാൽ ഈ സമര പരമ്പരകളൊന്നും ജില്ലാ അതിർത്തികൾ ഭേദിച്ചു പുറത്തു പോയിരുന്നില്ല.എന്നു മാത്രമല്ല ‘പള്ളിക്കൂടം പള്ളി വഹ”എന്ന പ്രചരണത്തോടെ തുടങ്ങിയ വിദ്യാഭ്യാസ ബിൽ വിരുദ്ധ സമരവും കോൺ‌ഗ്രസിലെ തന്നെ പല ഉൽ‌പതിഷ്ണുക്കളുടേയും എതിർപ്പുകൾ മൂലം ആദ്യം കെട്ടടങ്ങുകയാണുണ്ടായത്.സർക്കാരിന്റെ ജന‌പിന്തുണ വർദ്ധിച്ചു വന്നു.കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു അത്രയൊന്നും സ്വാധീനമില്ലാതിരുന്ന ദേവികുളത്ത് 1959 മെയ് 16 നു നടന്ന ഉപ തെരഞ്ഞെടുപ്പിൽ സീറ്റ് നില നിർത്തുക കൂടി ചെയ്തപ്പോൾ അതു സർക്കാരിനുള്ള ജന പിന്തുണയുടെ വ്യക്തമായ തെളിവായി മാറുകയാണ് ഉണ്ടായത്.

ഇങ്ങനെ കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിലാണ് മന്നത്തു പത്മനാഭന്റേയും, കത്തോലിക്കാ സഭയുടേയും സംയുക്ത നേതൃത്വത്തിൽ 1958 അവസാനത്തോടെ വിമോചനസമരത്തിന്റെ കേളികൊട്ട് ഉയരുന്നത്.വെറും 3-4 മാസം കൊണ്ട് രാഷ്ട്രീയാന്തരീക്ഷം മാറി.പ്രചണ്ഢമായ പ്രചരണമാർഗ്ഗങ്ങളും, അക്രമ പരമ്പരകളും, സമരത്തിനു തെരഞ്ഞെടുത്ത രീതികളും എല്ലാം കൂടി സമൂഹത്തെയാകെ ഒരു അപസ്മാര ജ്വരത്തിലാഴ്ത്തുകയും ഭരണം അക്ഷരാത്ഥത്തിൽ സ്തംഭിപ്പിയ്ക്കപ്പെടുകയും ചെയ്തു.

1959 ജൂൺ,ജൂലൈ മാസങ്ങളായിരുന്നു സമരത്തിന്റെ പരമകാഷ്ഠയുടെ സമയം.ജൂൺ 1 നു സ്കൂളുകൾ അടച്ചു പ്രതിഷേധം ആരംഭിയ്ക്കാനായിരുന്നു കത്തോലിക്കാ സഭ ഉദ്ദേശിച്ചിരുന്നത്.എന്നാൽ സ്കൂൾ തുറപ്പ് മാറ്റി വച്ചതിനാൽ അതു നടക്കാതെ പോയി.അങ്ങനെയിരിയ്ക്കെ അതു വരെ വിമോചന സമരത്തിന്റെ പിന്നണിയിൽ നിന്നിരുന്ന കെ.പി.സി.സി 1959 ജുൺ 12 നു ഹർത്താലിനു ആഹ്വാനം ചെയ്തുകൊണ്ട്, സമരത്തിന്റെ മുന്നണിയിലേയ്ക് കാൽ വച്ചു. അങ്ങനെ ജാതി മത സംഘടനകളും കെ.പി.സി.സിയും തോളോടു തോൾ ചേർന്നു നീങ്ങി.

പിന്നീടങ്ങോട്ട് സർക്കാരാഫീസുകൾ 24 മണിയ്ക്കൂർ പിക്കറ്റിംഗ് നടത്തുക എന്ന നടപടിയിലേയ്ക്ക് സമര രീതി മാറി.നാടൊട്ടുക്ക് പിക്കറ്റിംഗുകളും,പ്രകടനവും,സ്മ്മേളനങ്ങളും സർവ സാധാരണമായി മാറി.പ്രധാനമന്ത്രി നെഹൃവിന്റെ ജൂൺ 22 ലെ സന്ദർശനത്തിനു ശേഷം സമരം മൂർഛിച്ചു.ഒരു ഒത്തു തീർപ്പിനും സമ്മതമല്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് ഭരണം തടസ്സപ്പെടുത്തി.ഈ ഒരു മാസമായിരുന്നു വിമോചന സമരത്തിലെ “മാസ്‌ഹിസ്റ്റീരിയ”യുടെ കാലഘട്ടം.ഇക്കാലയളവിൽ തന്നെ എ.ഐ.സി.സി പ്രസിഡണ്ട് ആയിരുന്ന ഡേബറും കേരളത്തിൽ വന്നിരുന്നു.

ഇതിനിടെ ജൂൺ 13 നു അങ്കമാലിയിലും ജൂലൈ 3 നു ചെറിയ തുറയിലും പോലീസ് വെടിവയ്പ് ഉണ്ടായി.അങ്കമാലിയിൽ 7 പേരും,ചെറിയ തുറയിൽ “ഫ്ലോറി’ എന്ന ഗർഭിണിയടക്കം 3 പേരും കൊല്ലപ്പെട്ടു.രണ്ടിടത്തും രാത്രി കാലത്ത് പോലീസിനെ ആക്രമിച്ച ജനക്കൂട്ടത്തിനു നേരെയാണു വെടി വയ്പുണ്ടായതെങ്കിലും ചെറിയതുറയിലെ ‘ഫ്ലോറി”യുടെ മരണം സമരത്തിനു പുതിയ വൈകാരിക മാനങ്ങൾ നൽ‌കി.

മരിച്ചു കിടക്കുന്ന ‘ഫ്ലോറി’യുടെ ദേഹത്ത് വീണുകിടന്ന് അലമുറയിട്ടു കരയുന്ന ഭർത്താവിന്റേയും കുടുംബാംഗങ്ങളുടേയും ചിത്രത്തിന്റെ ലക്ഷക്കണക്കിനു കോപ്പികൾ രണ്ടു ദിവസങ്ങൾക്കുള്ളിൽ കേരളമൊട്ടാകെ പ്രചരിച്ചു.ഇതോടെ വനിതകളും സജീവമായി രംഗത്തെത്തി.വനിതകളുടെ , കുറ്റിച്ചൂലേന്തിയുള്ള സമരം,കർഷകരുടെ ‘തൊപ്പിപ്പാള’സമരം,കുട്ടികളുടെ സമരം തുടങ്ങിയവ സജീവമായി. ഈ സമരങ്ങൾക്കൊക്കെ പിന്തുണയേകി സാംസ്കാരിക രംഗത്തെ പ്രമുഖരായിരുന്ന ശ്രീ.എം.ഗോവിന്ദൻ,സി.ജെ.തോമസ്,എം.വി.ദേവൻ,സുകുമാർ അഴീക്കോട്,വെട്ടൂർ രാമൻ‌നായർ, എ.പി.ഉദയഭാനു,ജി.ശങ്കരക്കുറുപ്പ്,എം.കെ.സാനു തുടങ്ങിയവർ രംഗത്തു വന്നു.പള്ളികൾ മുഖേന പുറത്തിറങ്ങിയിരുന്ന ഇടയലേഖനങ്ങളും,കമ്മ്യൂണിസ്റ്റ് വിരുദ്ധ ലഘു ലേഖകളും സമരത്തിനു വർദ്ധിത വീര്യമേകി.

1957-ൽ കേരളത്തിൽ വെറും 19 പത്രങ്ങളും രണ്ടര ലക്ഷം വരിക്കാരുമുണ്ടായിരുന്നത് 1959-ൽ 30 പത്രങ്ങളും 6 ലക്ഷം വരിക്കാരുമായി മാറി. ഈ മുപ്പതിൽ 26 പത്രങ്ങളും സർക്കാരിനെതിരെ തൂലിക ചലിപ്പിച്ചു.പേനയും മഷിയും എങ്ങനെ സമരത്തെ സ്വാധീനിച്ചു എന്ന് ഇത് വ്യക്തമാക്കുന്നു.

സർക്കാർ വിരുദ്ധ സമരങ്ങളുടെ സ്വാഭാവികമായ ഒരു പരിണതി ആയിരുന്നില്ല വിമോചനസമരമെന്ന് തെളിവുകൾ നിരത്തി ശ്രീ തോമസ് ഐസക്ക് സമർത്ഥിയ്ക്കുന്നു.എങ്ങനെ ഇത്രയധികം അക്രമങ്ങളും വെടി വയ്പുകളും ഈ സമരത്തിലുണ്ടായി എന്നും ഇത്ര പ്രചണ്ഢമായ പ്രചരണങ്ങൾക്കും സമര സന്നാഹങ്ങൾക്കും പണം എവിടെ നിന്നു വന്നുവെന്നും ആലോചിയ്ക്കുമ്പോളാണ് 'വിമോചനസമരത്തിന്റെ കാണാപ്പുറങ്ങൾ' വ്യക്തമാവുന്നത് എന്ന് ശ്രീ ഐസക് പറയുന്നു.

വളരെ കൃത്യമായി തയ്യാറാക്കപ്പെട്ട ഒരു അജണ്ടയിലായിരുന്നു ഈ സമരം ആസൂത്രണം ചെയ്യപ്പെട്ടിരുന്നത് എന്നത് ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതാണ്.ഈ സമരത്തിനുണ്ടായ വിദേശ സഹായങ്ങളെക്കുറിച്ചും അതിൽ സി.ഐ.എയ്ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ചും ഉള്ള വിശദമായ ഒരു ഗവേഷണം തന്നെ ശ്രീ ഐസക് നടത്തിയിട്ടുണ്ട്.ബ്രിട്ടീഷ് ഗയാനയിലും ഗ്വാട്ടിമാലയിലും മറ്റുമുണ്ടായ സി.ഐ.എ അട്ടിമറികൾക്കും വിമോചന സമരത്തിനുമുണ്ടായിരുന്ന സമാനതകളാണു ഈ പഠനത്തിന്റെ അടിസ്ഥാനം.

എഴുപതുകളിൽ ഇൻ‌ഡ്യയിലെ അമേരിയ്ക്കൻ അംബാസഡർ ആയിരുന്ന പാട്രിക് മൊയ്‌നിഹാൻ “A Dangerous Place"എന്ന തന്റെ ഓർമ്മക്കുറിപ്പുകളിൽ നടത്തിയ ചില വെളിപ്പെടുത്തലുകളാണു വിമോചന സമരത്തിന്റെ വിദേശ സഹായങ്ങളിലേയ്ക് ആദ്യമായി വെളിച്ചം വീശിയത്.രണ്ട് തവണ മാത്രമേ സി.ഐ.എ ഇൻ‌ഡ്യൻ രാഷ്ട്രീയത്തിൽ ഇടപെട്ടതായി കണ്ടിട്ടുള്ളൂ എന്നാണു അദ്ദേഹം പ്രസ്താവിച്ചത്.അത് ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്തു കേരളത്തിലും പിന്നീട് അരുപതുകളിൽ പശ്ചിമ ബംഗാളിലും ആയിരുന്നു.രണ്ട് വട്ടവും കോൺ‌ഗ്രസ് നേതൃത്വത്തിനു പണം കൊടുത്തു സഹായിച്ചു.ഇക്കാര്യം പിന്നീട് ‘എൽ‌വർത്ത് ബങ്കർ’( 1957-61 കാലത്ത് ഇൻ‌ഡ്യയിലെ അമേരിയ്ക്കൻ അംബാസിഡർ) നടത്തിയിട്ടുള്ള ഒരു അഭിമുഖ സംഭാഷണത്തിൽ സ്ഥിതീകരിച്ചിട്ടുണ്ട്.അതുപ്രകാരം അക്കാലത്ത് കേന്ദ്ര കൃഷി വകുപ്പു മന്ത്രിയായിരുന്ന എസ്.കെ.പാട്ടീൽ വഴിയാണു പണം കൊടുത്തത്. അമേരിയ്ക്കയുടെ വിശ്വസ്തനായിരുന്ന പാട്ടീലിന്റെ പ്രശസ്തികൂടി ലക്ഷ്യം വച്ചാണ് PL-480 പ്രകാരമുള്ള ഭക്ഷ്യ സഹായം അമേരിയ്ക്ക ഇൻ‌‌ഡ്യയ്ക്കു നൽ‌കിയത് എന്നും ബങ്കർ പ്രസ്താവിയ്ക്കുന്നു.ശീതയുദ്ധകാലത്തെ പ്രമുഖനായിരുന്ന ബങ്കറുടെ സാക്ഷ്യപത്രം ഈ ഇടപെടൽ തെളിയിക്കുന്ന ഏറ്റവും വ്യക്തമായ തെളിവാണ്.

ഇതേ കാലയളവിൽ ഗ്വാട്ടിമാലയിൽ അധികാരത്തിലിരുന്ന ആർബൻസ് ഗുസ്‌മാന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തെ സി.ഐ.എ അട്ടിമറിച്ചിരുന്നു.വളരെ വ്യക്തമായി തയ്യാറാക്കപ്പെട്ട ഒരു ‘മന:ശാസ്ത്രയുദ്ധം’ആണവിടെ വിജയിച്ചത്.റേഡിയോയും മാധ്യമങ്ങളും അതിൽ മുഖ്യ പങ്കു വഹിച്ചു. പള്ളിയായിരുന്നു എതിർപ്പിന്റെ പ്രധാന കേന്ദ്രം.ഇത്തരം പ്രചരണങ്ങളിൽക്കൂടി കനകീയ മനസ്സുകളെ കീഴടക്കുകയും അവരെ ഒരു ‘മാസ്‌ഹിസ്റ്റീരിയ”യ്ക്കു വിധേയരാക്കുകയും ചെയ്ത് സർക്കാരുകൾക്കെതിരെ വികാരം ഇളക്കിവിടുക എന്നൊരു തന്ത്രമായിരുന്നു അവിടെ വിജയിച്ചത്. കേരളത്തിലെ സംഭവവങ്ങലെ സൂക്ഷമായി വിശകലനം ചെയ്താൽ രണ്ടിടത്തും ഉണ്ടായിട്ടുള്ള സമാനതകൾ വ്യക്തമാകും. പള്ളിയ്ക്കും,മറ്റു ജാതി സംഘടനകൾക്കും സമരത്തിലുണ്ടായിരുന്ന മേൽ‌ക്കൈ,മാധ്യമ പ്രചരണ തന്ത്രങ്ങൾ,ഇടയലേഖനങ്ങളും ലഘുലേഖകളും വഴിയുള്ള പ്രചരണം തുടങ്ങിയവയെല്ലാം ഒരു പൊതു സ്വഭാവമുള്ളവയായിരുന്നു.

നേരിട്ടുള്ള ആക്രമങ്ങൾക്കു പോകാതെ ചിട്ടയായും രഹസ്യമായും നടത്തുന്ന പ്രചരണ പ്രവർത്തനങ്ങളും നുണപ്രചരണങ്ങളും സാമ്പത്തിക ഉപരോധങ്ങളും ഒക്കെ വഴിയാണു ഇടതു പക്ഷ മുന്നേറ്റമുണ്ടായ സ്ഥലങ്ങളിലെല്ലാം സി.ഐ.എ ഇടപെട്ടിട്ടുള്ളത്.അതിനായി ബുദ്ധിജീവികളേയും സാംസ്കാരിക പ്രവർത്തകരേയും മതത്തേയും ഒക്കെ അവർ ഉപയോഗപ്പെടുത്തി.അങ്ങനെയാണു മദിരാശിയിലെ ‘സൌത്ത് ഇൻ‌ഡ്യൻ ബുക്ക് ട്രസ്റ്റ്’കമ്മ്യൂണിസ്റ്റ് വിരുദ്ധ എഴുത്തുകാരുടെ ഒരു താവളമായി മാറിയത്. ശ്രീ.എം.ഗോവിന്ദൻ, സി.ജെ തോമസ് എന്നിവരായിരുന്നു അതിലെ പ്രധാനികൾ.കമ്മ്യൂണിസ്റ്റുകാരെ താറടിയ്ക്കുന്ന കഥകൾ ഇറക്കി.പ്രചണ്ഢമായ പ്രചാരണ പ്രവർത്തനങ്ങൾ ഒരു വിഭാഗം ജനങ്ങളെ മയക്കി.ഹിപ്‌നോട്ടിസത്തിനു വിധേയരായവരെപ്പോലെ അവർ ചലിച്ചു.പണം കൊടുത്തു ആളിറക്കി.ഇൻ‌ഡ്യയിലെ കത്തോലിക്കാ പാതിരിമാർക്ക് 1959 ലെ ആദ്യ നാലു മാസങ്ങളിൽ 370 ലക്ഷം രൂപ സംഭാവനയായി കിട്ടിയതായി ശ്രീ ഐസക് ഇതിൽ കണ്ടെത്തിയിട്ടുണ്ട്.

എന്നിട്ടും വെറും 2 അംഗങ്ങളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഒരു എം.എൽ.എ യെപ്പോലും (സ്വതന്ത്രർ അടക്കം) പണമുപയോഗിച്ചു സ്വാധീനിയ്ക്കാൻ സാധിച്ചില്ല എന്നത് പാർട്ടിയുടെ കെട്ടുറപ്പിനെ കാണിയ്ക്കുന്നു.മദിരാശിയിലെ അമേരിയ്ക്കൻ കോൺസുലേറ്റിനായിരുന്നു കേരളാ കാര്യങ്ങളുടെ ചുമതല.ഇൻഡ്യൻ ഐ.ബി വിവരശേഖരണത്തിൽ സി.ഐ.എ യെ സഹായിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

കേരളത്തിലെ അട്ടിമറിയ്ക്കു ശേഷംബ്രിട്ടീഷ് ഗയാനയിൽ അധികാരത്തിലിരുന്ന ചേദിജഗൻ സർക്കാരിനെ വീഴിച്ചതും ഇത്തരം മാർഗങ്ങളിലൂടെയാണ്.കേരളത്തിൽ നിന്നു ഒരു സംഘംവിമോചന സമരത്തെക്കുറിച്ചുള്ള ഒരു ചലച്ചിത്രവുമായി അക്കാലത്തു ബ്രിട്ടീഷ് ഗയാന സന്ദർശിച്ചിരുന്നു. ഇതുകൂടാതെ ‘ക്രിസ്ത്യൻ ആന്റി ക്രൂസേഡ്’,ധാർമ്മിക പുനരായുധീകരന പ്രസ്ഥാനം’(Moral Rearement Movement) തുടങ്ങിയ സംഘടനകൾ വഴിയും അമേരിയ്ക്കൻ ഇടപെടലുണ്ടായി. ’വിശ്വദീപം’ പത്രം നടത്തിവന്നിരുന്ന ഡോ.കെ.എം.ജോർജ്ജ് തോമസിനു ‘കേരളാദ്ധ്വനി’എന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പത്രം തുടങ്ങാൻ അക്കാലത്തു 50,000 ഡോളർ നൽകി സഹായിച്ചിരുന്നതിന്റെ തെളിവുകൾ ഐസക് ഈ പുസ്തകത്തിൽ കൊടുത്തിരിയ്ക്കുന്നു.പിൽ‌ക്കാലത്ത് കേരളാ കോൺഗ്രസിന്റെ എം.എൽ.എ ആയിട്ടുണ്ട് ഇദ്ദേഹം.എം.ആർ.എ നടത്തിയ ലോക സമ്മേളനത്തിൽ മലയാള മനോരമയുടെ കെ.എം.ചെറിയാൻ പങ്കെടുത്തിരുന്നു.”കേരളം കമ്മ്യൂണിസത്തിനു കീഴ്പെട്ടാൽ ഇൻ‌ഡ്യയും കീഴ്പ്പെടും.ഇൻഡ്യ കീഴെപ്പെട്ടാൽ റഷ്യയും ചൈനയും ലോകത്തെ കീഴടക്കും”എന്ന പ്രസ്താവൻ ഉൾക്കൊള്ളുന്ന പ്രസംഗമായിരുന്നു അവിടെ അദ്ദേഹം നടത്തിയത്.കമ്മ്യൂണിസ്റ്റ് വിരോധം മുഖമുദ്രയായിരുന്ന എം.ആർ.എ യുടെ സ്വിറ്റ്സർ‌ലൻഡിൽ ഉണ്ടായിരുന്ന കേന്ദ്ര ഓഫീസിൽ വിമോചനസമര നേതാക്കളായിരുന്ന മന്നം, പി.ടി.ചാക്കോ,സി.എച്ച് മുഹമ്മദ്കോയ തുടങ്ങിയവർ ആതിഥ്യം സ്വീകരിച്ച് താമസ്സിച്ചിട്ടുമുണ്ട്. ഇവയെല്ലം നമുക്കു വ്യക്തമാക്കി തരുന്നത് വിമോചന സമരത്തിലെ വിദേശ ഇടപെടലുകളാണ്.

Thursday, March 7, 2013

പ്രവാസം

പുസ്തകം : പ്രവാസം
രചയിതാവ് : എം.മുകുന്ദന്‍

പ്രസാധനം : ഡി.സി. ബുക്ക്‌സ്
അവലോകനം : ബന്യാമിൻ



ഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ മലയാളി ജീവിതത്തിന്റെ ആകത്തുകയുടെ പേരാണ്‌ പ്രവാസം. ഏതെങ്കിലുമൊക്കെവിധത്തില്‍ അതിന്റെ അലകള്‍ വന്നുസ്‌പര്‍ശിക്കാത്ത ഒരു മലയാളിയും ഇന്ന് കേരളത്തിലുണ്ടാവില്ല. അതുകൊണ്ടുതന്നെ പ്രവാസത്തെക്കുറിച്ച്‌ എന്തെഴുതിയാലും അത്‌ മലയാളിയുടെ ജീവിതത്തിന്റെ പരിച്ഛേദമായി മാറുകയും ചെയ്യും. ശ്രീലങ്കയിലേക്കാവും മലയാളി ആദ്യം പോയെതെന്ന് തോന്നുന്നു. പിന്നെ ബര്‍മ്മയിലേക്ക്‌, മലേഷ്യയിലേക്ക്‌, സിംഗപ്പൂരിലേക്ക്‌, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക്‌ അതിനിടെ കുറച്ചുപേര്‍ ഫ്രാന്‍സുപോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക്‌ എഴുപതുകളുടെ ആരംഭത്തോടെ കൂട്ടത്തോടെ അറേബ്യന്‍ നാട്ടിലേക്ക്‌, അമേരിക്കയിലേക്ക്‌ പിന്നെ ഇപ്പോള്‍ കാനഡയിലേക്കും ആസ്‌ത്രേലിയയിലേക്കും ന്യൂസിലാന്റിലേക്കും ഐര്‍ലന്റിലേക്കും. ഇതുമാത്രമല്ല, മലയാളി ഇന്ന് ചെന്നെത്താത്ത ഒരു സ്ഥലവും ഭൂമിയില്‍ അവശേഷിക്കുന്നുണ്ടാവില്ല. പ്രവാസം എന്നും മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ജീവസന്ധാരണത്തിനായി അവന്‍ പുതിയ ഭൂമികകള്‍ തേടി യാത്ര ചെയ്‌തുകൊണ്ടേയിരുന്നു. യാത്ര ചെയ്‌ത മലയാളിയുടെ അനുഭവലോകം എത്ര വിപുലമായിരിക്കണം. അതുകൊണ്ടാവും മലയാളി ആരെയും കൂസാത്തത്‌ ആരെയും അത്രപെട്ടെന്ന് അംഗീകരിക്കാത്തത്‌. മലയാളിയുടെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ പ്രവാസനുഭവം ഒരു ബ്രഹദ്നോവല്‍ രൂപത്തില്‍ പറയുകയാണ്‌ മലയാളിയുടെ എന്നത്തെയും പ്രിയപ്പെട്ടെ എഴുത്തുകാരന്‍ എം. മുകുന്ദന്‍ 'പ്രവാസം' എന്ന നോവലിലൂടെ.

തകഴിയുടെ കയര്‍ പോലെ നിരവധി കഥാപാത്രങ്ങളിലൂടെ പല തലമുറകളുടെ പ്രവാസം ഇക്കഥയില്‍ പ്രമേയമായി വരുന്നു. 1930കളില്‍ ബര്‍മ്മയിലേക്ക്‌ കുടിയേറിയ ബീരാന്‍ കുട്ടിയിലും കുമാരനിലും തുടങ്ങുന്ന കഥ, രണ്ടാം ലോകമഹായുദ്ധകാലത്ത്‌ ഫ്രാന്‍സില്‍ പഠിക്കുവാന്‍ പോയി ജര്‍മ്മന്‍ നാസ്‌തികളുടെ അധിനിവേശത്തിനെതിരെ പാരീസില്‍ പോരാട്ടം നടത്തി മരണം വരിച്ച മിച്ചിലോട്ട്‌ മാധവന്‍, ജനാര്‍ദ്ദനന്‍, നാഥന്‍, സുധീരന്‍ തുടങ്ങിയ ഗള്‍ഫ്‌ പ്രവാസികളിലൂടെ, വര്‍ഗീസ്‌ കുറ്റിക്കാടന്‍ എന്ന അമേരിക്കന്‍ പ്രവാസിയിലൂടെ അദ്ദേഹത്തിന്റെ മകള്‍ ബിന്‍സിയിലൂടെ അമേരിക്കയിലേക്ക്‌ കുടിയേറുന്ന കൊറ്റ്യത്ത്‌ അശോകനിലും അവന്റെ മകന്‍ രാഹുലനിലും എത്തുന്നതോടെ ഏതാണ്ട്‌ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നു. ദീര്‍ഘയാത്രയില്‍ പ്രവാസി അനുഭവിച്ച ദുഖങ്ങളും പ്രയാസങ്ങളും വിരഹങ്ങളും സന്തോഷങ്ങളും നഷ്ടങ്ങളും നേട്ടങ്ങളും കഥയില്‍ കടന്നുവരുന്നു. അവരുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും ഗ്രാമത്തിന്റെയും കഥകൂടിയാവുന്നു പ്രവാസം. സഞ്ചാരസാഹിത്യകാരന്‍ എസ്‌.കെ.പൊറ്റക്കാട്‌ പറയുന്ന രീതിയിലാണ്‌ കഥയുടെ പകുതിയോളം ഭാഗം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ അദ്ദേഹത്തിന്റെ മരണശേഷം അക്കഥ എം. മുകുന്ദന്‍ എന്ന കഥാകാരന്‍ തുടര്‍ന്നു പറയുന്നു. കേരളത്തിലും ജര്‍മ്മനിയിലും ഡല്‍ഹിയിലും അമേരിക്കയിലും ഗള്‍ഫിലും ബര്‍മ്മയിലും ഒക്കെയാണ്‌ കഥയിലെ സംഭവങ്ങള്‍ നടക്കുന്നത്‌. അതുകൊണ്ടുതന്നെ മലയാളത്തിലെ ആദ്യ അന്തര്‍ദേശീയ നോവല്‍ എന്നുവേണമെങ്കില്‍ ഇക്കഥയെ വിശേഷിപ്പിക്കാം. കാലാനുക്രമരീതിയില്‍ പറയാതെ സംഭവങ്ങളെ ക്രമരഹിതമായി പറയുക എന്നൊരു രചനാ സങ്കേതമാണ്‌ ഇതിന്റെ കഥ പറച്ചില്‍ സ്വീകരിച്ചിരിക്കുന്നത്‌. അത്‌ വളരെ ഹൃദ്യമായിട്ടുണ്ട്‌ താനും. ക്രാഫ്റ്റിന്റെ മര്‍മ്മമറിയാവുന്ന എം. മുകുന്ദന്റെ മറ്റൊരു മികച്ച സൃഷ്ടിയാണ്‌ പ്രവസം എന്ന് നിസംശയം പറയാം.

(പ്രാസാധകര്‍: ഡി.സി. ബുക്സ്‌ വില 225 രൂപ)

Sunday, March 3, 2013

റെവലൂഷന്‍ 2020


പുസ്തകം : റെവലൂഷന്‍ 2020
രചയിതാവ് : ചേതന്‍ ഭഗത്
പ്രസാധകര്‍ : രൂപ പബ്ല്ലിക്കേഷന്‍സ്
അവലോകനം : മുല്ല







ങ്ങനെ ചേതന്‍ ജിയുടെ അഞ്ചാമത്തെ പുസ്തകവും നമ്മുടെ കൈയിലെത്തി. റെവലൂഷന്‍ 2020. (വില Rs140/-) ലോകമെങ്ങും വായനക്കാരുണ്ട് ചേതന്‍ ഭഗത്തിന്. ആള്‍ ചില്ലറക്കാരനല്ല. ഐ ഐ ടി കഴിഞ്ഞ് ഐ ഐ എമിന്റെ കടമ്പ കടന്ന് ഇന്റെര്‍നാഷനല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിലെ ഉയര്‍ന്ന പദവി വലിച്ചറിഞ്ഞ് എഴുത്തിന്റെ വഴികളില്‍ സ്വന്തമായ് ഒരു പാത കണ്ടെത്തിയ മിടുക്കന്‍. എഴുത്തിനോടുള്ള ഇഷ്ടം കൊണ്ടു മാത്രമാണ് അത്. A big salute to him.

ഇത്തവണ ചേതന്റെ കഥ നടക്കുന്നത് വരാണസിയിലാണ്. മരണത്തിന്റെ ഗന്ധമുയരുന്ന വരാണസി അഥവാ ബനാറസ്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും വരാണസിയിലേക്ക് ജനം വരും, അവിടെ കിടന്ന് മരിച്ചാല്‍ മോക്ഷം ഉറപ്പ്. പുണ്യനദിയായ ഗംഗ എല്ലാ പാപങ്ങളും കഴുകി ഒരാളെ ശുദ്ധമാക്കും..പക്ഷെ ആ ഗംഗ ഇന്നു മാലിന്യ കൂമ്പാരമാണു. ഗംഗയെ മാലിന്യമുക്തമാക്കാന്‍ കോടിക്കണക്കിനു രൂപയാണു സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. എന്നാല്‍ ആ കാശ് മുഴുവന്‍ പോകുന്നത് ഭരണാധികാരികളുടെ കീശയിലേക്കാണു. നോവലിലെ ശുക്ക്ലാജി ,സ്ഥലം എം എല്‍ എ ആണു. ഗംഗാ ആക്ഷന്‍ പ്ലാനിന്റെ മറവില്‍ കോടികള്‍ സമ്പാദിച്ച രാഷ്ട്രീയക്കാരന്‍. തീര്‍ച്ചയായും എഴുത്തുകാരനു സമൂഹത്തോട് പ്രതിബദ്ധതയുണ്ട്, അതു കൊണ്ടാകാം നോവലിന്റെ അവസാനം ശുക്ലാജി ജെയിലില്‍ പോകുന്നുണ്ട്. പക്ഷെ ഇത് ഇന്ത്യയാണ്, നമുക്കറിയാം രാഷ്ട്രീയ സാമ്പത്തിക രംഗത്തെ ഉന്നതര്‍ക്ക് ജെയിലില്‍ കിട്ടുന്ന സൌകര്യങ്ങള്‍. അവര്‍ക്കത് കേവലം സര്‍ക്കാര്‍ ഗസ്റ്റ് ഹൌസ്.അത്രയെ നോവലിലും സംഭവിക്കുന്നുള്ളു. അതിനു ചേതന്‍ജിയെ പറഞ്ഞിട്ടെന്താ അല്ലേ.. അണ്ണാ ഹസാരെ വിചാരിച്ചിട്ടും ഇവിടെ ഒന്നും നടന്നില്ല.

എനിക്ക് മനസ്സിലാകാത്തത് എന്ത് റെവലൂഷനാണു നോവലില്‍ നടന്നതായ് കഥാകൃത്ത് അവകാശപ്പെടുന്നത് എന്നാണു..? ഗോപാല്‍ തന്റെ പ്രണയിനിയെ ബാല്യകാല സുഹൃത്തായ രാഘവിന് തന്നെ വിട്ടുകൊടുക്കുന്നതോ..? പകരം അയാള്‍ തന്റെ ഭാരിച്ച സ്വത്ത് ; അനധികൃതമായി സമ്പാദിച്ചത്, ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നേല്‍....ഒരു ചെറിയ വിപ്ലവത്തിന്റെ മുളയെങ്കിലും പൊട്ടിയേനേം...

തന്റെ ആദ്യ നോവലായ "ഫൈവ് പോയിന്റ് സംവണ്‍ " തൊട്ട് അഞ്ചാം നോവലില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു കഥാകാരന്‍ എന്ന നിലയില്‍ ചേതന്റെ വളര്‍ച്ച നിലക്കുന്നുണ്ടോ..? ഒരേ കഥയുടെ വ്യത്യസ്ഥമായ ആവര്‍ത്തനങ്ങള്‍..? ഐ ഐ ടി ക്ക് പുറത്തും പ്രണയങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം മറക്കുന്നോ..? ഐ ഐ ടിക്കു പുറത്തേക്ക് കൂടി അദ്ദേഹം വളര്‍ന്ന് പന്തലിക്കട്ടെ എന്നു തന്നെയാണു ഒരു വായനക്കാരി എന്ന നിലയില്‍ എന്റെ ആഗ്രഹം.

പക്ഷെ ഒന്നുണ്ട്. അദ്ദേഹത്തിന്റെ ഈ നോവലിലെ കഥാപാത്രങ്ങളിലും മാനുഷിക ഗുണങ്ങള്‍ ഒരുപാടുണ്ട്. ഇന്നത്തെ ലോകത്ത് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണത്. അപരനോട് മത്സരവും അതോടൊപ്പം സ്നേഹവും ഉള്ളില്‍ ഉണ്ട് ഈ കഥാപാത്രങ്ങള്‍ക്ക്. അതുള്ളത് കൊണ്ടാണു ഗോപാലിന് ,ആരതിയെ തന്റെ കൂട്ടുകാരനും പ്രതിയോഗിയുമായ രാഘവിനു വിട്ടുകൊടുക്കാന്‍ കഴിയുന്നത്. വില്ലനെയും നായകനേയും ഒരേപൊലെ വായനക്കാര്‍ ഇഷ്ടപ്പെടും തീര്‍ച്ച.