Tuesday, March 31, 2015

കാണുന്ന നേരത്ത്‌


പുസ്തകം : കാണുന്ന നേരത്ത്‌
രചയിതാവ്: സുഭാഷ്‌ചന്ദ്രന്‍
പ്രസാധകര്‍ : മാതൃഭൂമി ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബുക്ക് മലയാളം



ര്‍മ്മക്കുറിപ്പുകള്‍ ചരിത്രമല്ല; ചരിത്രനിരപേക്ഷവുമല്ല. ചരിത്രമെഴുത്തിന്റെ വികാരരഹിതമായ വസ്‌തുസ്ഥിതി വിവരങ്ങളെ വികാരഭരിതമാക്കുകയാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍. അത്‌ വ്യക്തിയെക്കുറിച്ച്‌ അയാള്‍ പുലര്‍ന്നുപോരുന്ന കാലഘട്ടത്തെക്കുറിച്ച്‌ രേഖപ്പെടുത്തുകയാണ്‌. 'ഞാന്‍' കക്ഷിയായും സാക്ഷിയായും ഉണ്ടായിരുന്ന ഒരു കാലഘട്ടം ഓര്‍ത്തെടുക്കുകയാണ്‌.

ഭൂതകാലത്തെക്കുറിച്ച്‌ വസ്‌തുതാപരമായ വിശകലനത്തിനാണ്‌ ചരിത്രം ശ്രമിക്കുന്നതെങ്കില്‍ ഓര്‍മ്മകള്‍, അവയുടെ പിശകുകളോടെ ചരിത്രത്തിനുനേരെ ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. ചരിത്രത്തെ പ്രശ്‌നഭരിതമാക്കുന്ന നിരവധി ചോദ്യങ്ങളിലൂടെയാണ്‌ സ്‌മരണകള്‍ കടന്നുപോകുന്നത്‌. ഓര്‍മ്മകള്‍ ചിലപ്പോഴെങ്കിലും വ്യവസ്ഥാപിത ചരിത്രത്തിന്‌ പകരം നില്‍ക്കുന്നു. ചരിത്ര രചനയ്‌ക്ക്‌ വഴങ്ങാത്ത ഓര്‍മ്മകളുടെ അടരുകളിലേയ്‌ക്കാണ്‌ ഓര്‍മ്മക്കുറിപ്പുകള്‍ പ്രവേശിക്കുന്നത്‌. കഴിഞ്ഞുപോയ സംഭവങ്ങളുടെയോ, ചരിത്ര ഘട്ടത്തിന്റെയോ, വ്യക്തിയുടെയോ ത്യാഗനിര്‍ഭരവും പീഡിതവുമായ ഓര്‍മ്മകളെ അത്‌ സാമൂഹിക ഉപരിതലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നു. ഭൂതകാലത്തെ ചരിത്രപരമായി ആവിഷ്‌കരിക്കുകയല്ല മറിച്ച്‌ ഓര്‍മ്മയുടെ ഒരു മുഹുര്‍ത്തത്തില്‍ മിന്നിത്തെളിയുന്ന ഒരനുഭവത്തെ പിടിച്ചെടുക്കുകയാണ്‌. വ്യക്തിയുടെ സ്‌മരണകള്‍ അതുകൊണ്ടുതന്നെ അത്രമേല്‍ രാഷ്‌ട്രീയ ഭരിതമാകുന്നു. പഴമയെ വര്‍ത്തമാനപ്പെടുത്തുന്നതിലൂടെയാണ്‌ ഓര്‍മ്മകള്‍ എല്ലാകാലത്തേക്കുമായി അതിന്റെ രാഷ്‌ട്രീയ നിര്‍വഹണം സാധ്യമാക്കുന്നത്‌.

ഈ നിര്‍വഹണ ഘട്ടത്തിലൂടെ എല്ലാ ഓര്‍മ്മകള്‍ക്കും സഞ്ചരിക്കാനാകുന്നുണ്ടോ? ഉത്തരം എന്തു തന്നെയായാലും ഈ ചോദ്യത്തെ മുന്‍ നിര്‍ത്തിയാണ്‌ കഥാകാരനായ സുഭാഷ്‌ ചന്ദ്രന്റെ `കാണുന്ന നേരത്ത്‌' എന്ന ഓര്‍മ്മക്കുറിപ്പുകള്‍ വായിക്കുന്നത്‌. കേവലമായ അര്‍ത്ഥത്തില്‍ ഭൂതകാല വഴികളെ വര്‍ത്തമാനപ്പെടുത്തുന്നു എന്ന ധര്‍മ്മം ഈ രചനയും നിര്‍വ്വഹിക്കുന്നുണ്ട്‌. അതിലപ്പുറം? ഒന്നുമില്ല. ഓര്‍മ്മകളുടെ ആഴത്തേക്കാള്‍ അതുന്നയിച്ചേക്കാവുന്ന പ്രശ്‌നഭരിതമായ സാമൂഹ്യ സ്‌മരണകളേക്കാള്‍; പ്രശസ്‌തിയുടെ നടുവില്‍ നില്‍ക്കുന്ന എല്ലാവരുടേയുംപോലെ സുഭാഷ്‌ചന്ദ്രന്റെ കുറപ്പുകളെയും ഭരിക്കുന്നത്‌ വിപണിയാണ്‌. വിപണി ഒരുമോശം സ്ഥലം എന്ന അര്‍ത്ഥത്തിലല്ല, ഇവിടെ പ്രയോഗിക്കുന്നത്‌. മികച്ചത്‌ തെരഞ്ഞെടുക്കാന്‍ വായനക്കാര്‍ക്ക്‌ (ഉപഭോക്താക്കള്‍ക്ക്‌) അവസരം നല്‍കുന്ന സ്ഥലം എന്നുതന്നെയാണ്‌ പരിഗണന. പക്ഷെ, പായ്‌ക്കറ്റുകള്‍ ചിലപ്പോള്‍ നമ്മളെ ചതിക്കും. പ്രശസ്‌തിയുടെ മികച്ച കവറിനുള്ളില്‍ അടക്കം ചെയ്‌ത ഓര്‍മ്മകള്‍ക്ക്‌ പാകമാകാത്ത മാങ്ങ കാര്‍ബൈഡ്‌ വെച്ച്‌ പഴുപ്പിക്കുമ്പോഴുണ്ടാകുന്ന അരുചിയായിരുന്നു. ഞെക്കിപ്പഴുപ്പിച്ച ഓര്‍മ്മകള്‍ക്ക്‌ ചരിത്രത്തോട്‌ പറയാനുള്ളത്‌ എന്താവാം? ആവോ?!

'രാവണന്‍' എന്ന കുറിപ്പ്‌ നിര്‍ദ്ദോഷമായ ഒരോര്‍മ്മപ്പെടലാണ്‌. എങ്കിലും ഏതുപ്രായത്തിലായാലും രാവണവേഷം കെട്ടി ഉറഞ്ഞാടുന്ന ആണും അപഹരിക്കപ്പെടുന്ന സീതയും ആണ്‍പെണ്‍ ജീവിതാന്തരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്‌. രാവണനിലെ ആണിന്‌ പിന്നീടുള്ള നിരവധി വേഷപ്പകര്‍ച്ചകളിലൂടെ വിപുലമായി കിട്ടുന്ന അരങ്ങ്‌ സീതയ്‌ക്ക്‌ നഷ്‌ടപ്പെടുന്നുണ്ട്‌. കടുങ്ങല്ലൂരിലെ അതേ നിരത്തില്‍ തന്നെയാണ്‌ രാവണന്‍ സീതയെ പിന്നീടും കണ്ടുമുട്ടുന്നത്‌ എന്നതിന്റെ യാദൃഛികത അദൃശ്യമായൊരു ലക്ഷ്‌മണ രേഖയുടെ സാന്നിധ്യം കൂടിയാണ്‌ എന്നൊക്കെ നിരൂപണത്തിനായി മെനക്കെട്ട്‌ വായിച്ചെടുക്കാം.

കോഴിക്കോടിന്റെ ഓര്‍മ്മകളിലൂടെയാണ്‌ ഒരു ദേശത്തില്‍ എത്തിയ കഥ നീങ്ങുന്നത്‌. ഒരുപക്ഷെ, ഏതു ദേശത്തില്‍ കുടിയേറിയവര്‍ക്കും ആ ദേശത്തെക്കുറിച്ച്‌ ഓര്‍മ്മിക്കാനാവുക ഇങ്ങനെ തന്നെയാവും. അഭയം തന്ന മണ്ണ്‌, മറ്റെന്തിനേക്കാളും പ്രിയമേറിയതാകുന്നു. മണ്ണ്‌ ഇല്ലാതാവുകയും മണ്ണില്‍ നിന്ന്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരുടെ നിസ്സഹായത ചൂഴുന്ന ഭൂമിയിലാണ്‌ നാം സ്വന്തമെന്ന ഇടത്തെക്കുറിച്ച്‌ സ്‌മൃതിപ്പെടുന്നത്‌ എന്ന സാമൂഹ്യവൈരുദ്ധ്യത്തെക്കൂടി ഉള്‍പ്പെടുത്തുമ്പോഴാണ്‌ ഓര്‍മ്മകള്‍ മണ്ണിലും അതോടൊപ്പെം ചരിത്രത്തിലും തൊടുന്നത്‌. ഒരു മധ്യവര്‍ഗ്ഗക്കാരന്റെ ഗൃഹാതുരത്വത്തിനപ്പുറം പോകാനാവാതെ വരുമ്പോള്‍ സ്‌മരണകള്‍ വായനക്കാര്‍ക്ക്‌ ഭാരമാകും എന്നുമാത്രം.

നിങ്ങള്‍ക്ക്‌ ഒരേസമയം ഭര്‍ത്താവും കാമുകനുമായി തുടരുക സാധ്യമല്ലെന്ന്‌ ഓഷോ പറയുന്നുണ്ട്‌. ദാമ്പത്യം ജീവിതത്തിന്റെ മറ്റൊരു ഘട്ടമാണ്‌. ഒരുപക്ഷെ, പ്രണയത്തെക്കുറിച്ച്‌ വികാരവായ്‌പോടെ ഓര്‍മ്മിച്ചെടുക്കുകന്ന ഘട്ടം. കുടുബത്തിന്റെ ഭദ്രതയ്‌ക്കായി, ശിഷ്‌ട ജീവിതത്തിന്റെ സിംഫണി തെറ്റാതിരിക്കാന്‍ ഗൃഹാതുരമായൊരു കാലത്തെ മനസ്സില്‍ പേറിനടക്കുകയാണ്‌ ഓരോ ആണും പെണ്ണും. ഓര്‍മ്മകള്‍ ഇല്ലാതായാല്‍ ഓര്‍മ്മകള്‍ നമ്മെ പ്രലോഭിപ്പിക്കാതായാല്‍ തെറ്റിവീണേക്കാവുന്ന ജീവിത്തെക്കുറിച്ച്‌, ദാമ്പത്യത്തെക്കുറിച്ച്‌ പറയാതെ പറയേണ്ടിവരുന്നു. അങ്ങനെയൊരു പറച്ചിലാണ്‌ വീട്ടിലേക്കുള്ള വഴി എന്ന കുറിപ്പ്‌.

ഓര്‍മ്മകള്‍, പ്രതികരണങ്ങള്‍ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഓര്‍മ്മക്കുറിപ്പുകളില്‍ ഉടനീളം `ഞാന്‍' കക്ഷിയായും സാക്ഷിയായും കടന്നുവരുന്നുണ്ട്‌. മരുഭൂമിയിലെ ഉറവ, നാള്‍തോറും വളരാതെ, രണ്ടാമത്തെ അച്ഛന്‍, മണലാരണ്യത്തിലെ അതിഥി, കാലത്തിന്റെ ബലിക്കല്ലില്‍, ദുഃഖഭരിതമായ ഒരു സംഘഗാനം, സൗന്ദര്യ ലഹരി, അവനും ഞാനും എന്നിങ്ങനെ ഓര്‍മ്മകള്‍ പലകാലത്തെ, പലദേശത്തെ പുനരാനയിക്കുന്നു. ഒരാളുടെ സ്‌മരണകളിലൂടെ മറ്റനവധിപേര്‍ കടന്നുപോകുന്ന യാത്രയാണ്‌ വായന. പലജീവികള്‍ ഒരേ കടലില്‍, അത്‌ മോശമല്ലേ, മോശേ?, നക്ഷത്രങ്ങള്‍ തിളയ്‌ക്കുന്ന ശബ്‌ദം, ജഹനാര; ക്ഷണഭംഗുര, എഴുത്തുകാരുടെ എഴുത്തുകാരന്‍, പുണ്യപാപങ്ങളുടെ പുസ്‌തകം, പടയ്‌ക്കു മുമ്പേ എന്നിങ്ങനെ പ്രതികരണങ്ങളിലൂടെ വ്യക്തി സ്‌മരണകള്‍ സമകാലികമാകുന്നു (വില: 70 രൂപ)

Tuesday, March 24, 2015

ഓര്‍ക്കുക കാവലിരിക്കുകയാണ്‌

പുസ്തകം : ഓര്‍ക്കുക കാവലിരിക്കുകയാണ്‌
രചയിതാവ് : ആനന്ദ്‌
പ്രസാധകര്‍ : ഹരിതം ബുക്‌സ്‌, കോഴിക്കോട്‌
അവലോകനം : ബിജു.സി.പി


ലയാളിയുടെ ചിന്താലോകത്ത്‌ അത്രയേറെ ഉയര്‍ന്ന ബൗദ്ധിക നിലവാരവും ബൗദ്ധിക സത്യസന്ധതയും പുലര്‍ത്തുന്ന മറ്റൊരാളില്ല ആനന്ദിനെപ്പോലെ. തുറന്ന ലോകത്തിന്റെ വിശാലതയിലേക്കും അധികാരത്തിന്റെ വിവിധ രൂപങ്ങള്‍ മനുഷ്യജീവിതത്തെ എങ്ങനെയൊക്കെ ഭീതിദമാം വണ്ണം ഇരയാക്കുന്നു എന്നും വിശദീകരിച്ചിട്ടുള്ള മറ്റൊരെഴുത്തുകാരനും നമുക്കില്ല. കേവലം ഒരാള്‍ക്കൂട്ടമായി കഴിഞ്ഞു കൂടുന്ന മനുഷ്യജീവികളുടെ നൊമ്പരജീവിതങ്ങള്‍ അവതരിപ്പിച്ചു കൊണ്ട്‌ ഏതാണ്ട്‌ അരനൂറ്റാണ്ടിനു മുമ്പ്‌ മലയാളസാഹിത്യലോകത്തേക്കു കടന്നു വന്ന ആനന്ദിന്‌ അവിടെ മുന്‍ഗാമികളോ അനുയായികളോ ഇല്ല. മനുഷ്യജീവി നേരിടുന്ന ജീവിതനൊമ്പരങ്ങളെക്കുറിച്ചും നീതി,ചരിത്രം,ജനാധിപത്യം, ശരിതെറ്റികള്‍ തുടങ്ങിയവയെക്കുറിച്ചുമൊക്കെയുള്ള വലിയ സമസ്യകളോടു പോരടിച്ച്‌ ആനന്ദ്‌ മലയാളത്തിലെ ഏറ്റവും വലിയ ബൗദ്ധിക സാന്നിധ്യങ്ങളിലൊന്നായി നിരന്തരം നമ്മെ നവീകരിച്ചു കൊണ്ടേയിരിക്കുന്നു. ആനന്ദിന്റെ രാഷ്ട്രീയ ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക,കാവലിരിക്കുകയാണ്‌. 16 ലേഖനങ്ങളുടെ സമാഹാരം. മതമൗലികവാദം ആഗോളവല്‍ക്കരണത്തിന്റെ മറുപുറം എന്ന ആദ്യലേഖനത്തില്‍ വേട്ടക്കാരനും വിരുന്നുകാരനും എന്ന പുസ്‌തകത്തില്‍ എടുത്ത നിലപാടിനെക്കുറിച്ചു വിശദീകരിക്കുകയാണ്‌ ആനന്ദ്‌. പുസ്‌തകത്തിന്റെ പേരില്‍ ആനന്ദ്‌ മുസിലീം വിരുദ്ധനാണെന്ന വാദമുയര്‍ത്തിയവര്‍ക്ക്‌ കൃത്യമായ മറുപടി നല്‍കുന്നു. പ്രതികരണത്തെ ഉത്സവമാക്കുന്ന മലയാളി മനസ്സ്‌ എന്ന കുറിപ്പാകട്ടെ ആത്മാര്‍ഥതയുടെ ലേശം പോലുമില്ലാത്ത പ്രതികരണ ഉല്‍സവങ്ങളോടുള്ള അമര്‍ഷമാണ്‌ വെളിവാക്കുന്നത്‌. മാര്‍ക്‌സിസ്‌റ്റ്‌ സംവാദങ്ങളുടെ ഉന്മൂലന രാഷ്ട്രീയ നിലപാടുകളുടെ വിമര്‍ശനാത്മകമായ വിലയിരുത്തലാണ്‌ അടുത്ത പ്രബന്ധം. ജിഹാദി ഇസ്ലാമിനും മാര്‍ക്‌സിസ്റ്റ്‌ അധികാരവാദങ്ങള്‍ക്കും ചിലയിടങ്ങളിലുള്ള സാമ്യങ്ങള്‍ ചൂണ്ടിക്കാണിക്കുകയാണ്‌ അദ്ദേഹം.

പേശലമല്ലൊരു വസ്‌തുവുമുലകില്‍ പ്രേക്ഷകനില്ലെന്നാല്‍, എന്ന പഴയ തത്ത്വം തന്നെ ചൂണ്ടിക്കാട്ടി ആനന്ദ്‌ സമര്‍ഥിക്കുന്നു- മനുഷ്യന്‍ വേണം ദൈവത്തെ നടത്തിക്കുവാന്‍.ഇക്വിയാനോവിന്റെ യാത്രകള്‍ എന്ന ലേഖനം ദലിത്‌ വാദങ്ങളെയും ദലിത്‌ വിവേചനത്തെയുമൊക്കെയാണ്‌ പ്രതിപാദിക്കുന്നത്‌. എളുപ്പം വിവരിച്ചു തീര്‍ക്കാന്‍ കഴിയാത്ത സങ്കീര്‍ണ പ്രശ്‌നമാണ്‌ ദലിതതയുടേത്‌. ജാതി തീര്‍ച്ചയായും ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളത്തില്‍ പ്രബലമായിത്തന്നെ നില്‍ക്കുകയാണ്‌. ജാതിക്കപ്പുറമുള്ള ഒട്ടേറെ ഘടകങ്ങളും ഇപ്പോള്‍ അധികാരത്തിന്റെ ദംഷ്ട്രകളുമായി മനുഷ്യരെ ഇരയാക്കുന്നുണ്ട്‌. ജാതിയുടെ പ്രശ്‌നങ്ങളെല്ലാം നിലനില്‍ക്കുമ്പോള്‍ത്തന്നെയാണ്‌ പുതിയ അധികാരസാന്നിധ്യങ്ങള്‍ കടന്നു വരുന്നത്‌. ജാതി നമ്മെ വീണ്ടും ചുരുക്കുകയും അതിനു പുറത്തുള്ള സകല തുറസ്സുകളിലേക്കും കൂടി കടന്നെത്തുകയുമൊക്കെ ചെയ്യുന്ന അതസങ്കീര്‍ണമായ അവസ്ഥയാണ്‌ ഇന്ന്‌ കേരളത്തിലുള്ളത്‌. മറുനാടന്‍ മലയാളിയുടെ സ്വത്വപിരണാമത്തെപ്പറ്റി ആനന്ദ്‌ എഴുതുന്നു- ഓരോ മറുനാടന്‍ മലയാളിയുടെയും വേരുകള്‍ കേരളത്തില്‍ എന്ന പോലെ അവര്‍ വസിക്കുന്ന ഇടങ്ങളിലും ഓടിയിട്ടുണ്ട്‌. തങ്ങള്‍ എത്തിപ്പെട്ട സ്ഥലങ്ങളുടെ സവിശേഷതകള്‍ അവര്‍ സ്വാംശീകരിച്ചിട്ടുണ്ട്‌. വാസ്‌തവത്തില്‍ എല്ലാവര്‍ക്കും അവര്‍ ജീവിക്കുന്ന പ്രദേശങ്ങളുമായി കേരളം എന്നതു പോലെ തന്നെ ഒരു ബന്ധമുണ്ട്‌. അതിനെപ്പറ്റി അവര്‍ ബോധവാന്മാരുമാണ്‌. എന്റെ അഭിപ്രായത്തില്‍ അതിനെപ്പറ്റി അഭിമാനിക്കുന്നവരുമാണ്‌ .പഴയ ഒരു മനുഷ്യാവകാശ സമരത്തിന്റെ ഓര്‍മ എന്ന താരതമ്യേന നീണ്ട ലേഖനം ബെല്‍ജിയം കോംഗോയിലെ മനുഷ്യാവകാശ സമരങ്ങളുടെ കഥയാണ്‌. ദുര്‍ബലരും നിസ്സഹായരാവരുടെയും മേല്‍ നടത്തുന്ന അതിക്രൂരമായ ബലപ്രയോഗങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നതിന്റെ കഥ.

ആശയങ്ങളും കഥാപാത്രങ്ങളും എഴുത്തുകാരനെ അഭിമുഖീകരിക്കുമ്പോള്‍ എന്നത്‌ ആനന്ദുമായി നടത്തിയിട്ടുള്ള ഒരഭിമുഖമാണ്‌. എന്നാല്‍ അതൊരു ലേഖനം പോലെ ചേര്‍ത്തിരിക്കുന്നത്‌ പ്രസാധകരുടെ ശ്രദ്ധക്കുറവു തന്നെയാവണം. എഴുത്തും വായനയുമാണ്‌ ഔഷധവും വിഷവും എന്ന ലേഖനത്തില്‍ പ്രതിപാദിക്കപ്പെടുന്നത്‌. ജനാധിപത്യത്തിന്റെ അപചയങ്ങള്‍, നിരങ്കുശമായ നീതിയില്ലായ്‌മ, മനുഷ്യത്വമില്ലാത്ത ഇടപെടലുകള്‍, അധികാരം മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും പാവം മനുഷ്യരെ ഞെക്കി ഞെരുക്കുന്ന ഭീകരാവസ്ഥ തുടങ്ങിയവയൊക്കെ എല്ലാ കാലത്തും ആനന്ദ്‌ എന്ന വലിയ എഴുത്തുകാരനെ വേദനിപ്പിക്കുകയും വേവലാതിപ്പെടുത്തുകയും ചെയ്യാറുണ്ട്‌. ഒരര്‍ഥത്തില്‍ കേരളീയ സമൂഹത്തില്‍ നൈതികതയുടെയും മനുഷ്യത്വത്തിന്റെയും ബൗദ്ധിക സത്യസന്ധതയുടെയും വലിയൊരു കാവലാളാണ്‌ ആനന്ദ്‌. വസ്‌തുത കൂടുതല്‍ വ്യക്തമാക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ്‌ ഓര്‍ക്കുക കാവലിരിക്കുകയാണ്‌ എന്ന പുസ്‌തകം.(പേജ്‌113 വില 80രൂപ)

Tuesday, March 17, 2015

ഡോക്‌ടര്‍ ദൈവമല്ല


പുസ്തകം : ഡോക്‌ടര്‍ ദൈവമല്ല
രചയിതാവ്: ഖദീജാ മുംതാസ്‌
പ്രസാധകര്‍ : ഡി സി ബുക്‌സ്‌, കോട്ടയം
അവലോകനം : ബുക്ക് മലയാളം



രോഗ്യം എന്നാല്‍ എന്താണ്‌? നല്ല ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം, സുചിത്വമുള്ള അന്തരീക്ഷം... എന്നിങ്ങനെയാണ്‌ ചെറിയ ക്ലാസില്‍ പഠിച്ചത്‌. മുതിര്‍ന്നപ്പോള്‍ ഈ നിര്‍വചനം നല്ല ആശുപത്രി, മികച്ച ഡോക്‌ടര്‍മാര്‍, വിലക്കൂടിയ മരുന്നുകള്‍, പേരറിയാത്ത ടെസ്റ്റുകള്‍ എന്നതിലേക്ക്‌ വഴിമാറി. ഓരോതരം രോഗങ്ങളുടെ ഭയാനകമായ വാര്‍ത്തകളിലൂടെയും അവ നമ്മുടെ ശരീരത്തിന്റെ പടിവാതിലിലും മുട്ടിവിളിച്ചേക്കുമെന്ന ചകിതമായ ദിനരാത്രങ്ങളിലൂടെയുമാണ്‌ ഓരോ ഋതുവും വന്നുപോകുന്നത്‌. കേരളത്തിലിന്ന്‌ ഏറ്റവും ലാഭകരമായ വ്യവസായം ആശുപത്രി വ്യവസായമാണ്‌. സ്വദേശി വിദേശി രോഗികള്‍ക്കായി നടപ്പിലാക്കപ്പെടുന്ന `ഹെല്‍ത്ത്‌ ടൂറിസം' ആരോഗ്യമേഖലയുടെ വാണിജ്യ വ്യവസായ സാധ്യതകളെയാണ്‌ വെളിപ്പെടുത്തുന്നത്‌. എല്ലാവരും രോഗികളായ/രോഗത്തെ ഭയപ്പെടുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്‌ടിക്കുന്നിലൂടെ മാത്രമെ ആശുപത്രി വ്യവസായം നഷ്‌ടമില്ലാതെ നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. ആഗോര്യ സേവനവും ആരോഗ്യവിദ്യാഭ്യാസ മേഖലയും അപകടകരമാംവിധം വാണിജ്യവല്‍ക്കരിക്കപ്പെട്ട വര്‍ത്തമാന കേരള സാമൂഹ്യാന്തരീക്ഷത്തില്‍ മറ്റൊരുപാട്‌ ചോദ്യങ്ങള്‍പക്കൊപ്പം ഉന്നയിക്കപ്പെടുന്നഒരാശങ്കണ്ട്‌; ഇവിടെ ആരാണ്‌ ഡോക്‌ടര്‍? ദൈവമോ ആരാച്ചാരോ?

കേരളപൊതുസമൂഹം ഒരുമിച്ച്‌ പങ്കിടുന്ന ഈ ആശങ്കയുടെ ഇടയിലാണ്‌ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല' എന്ന അനുഭവക്കുറിപ്പുകള്‍ വായിക്കുന്നത്‌. രോഗീ ഡോക്‌ടര്‍ ബന്ധത്തിന്റെ ജൈവികതയെ തൊട്ടുനില്‍ക്കുന്ന മനുഷ്യപ്പറ്റിന്റെ അഗാധസ്‌പര്‍ശമാണ്‌ ഇതിലെ ഓരോ കുറിപ്പും. ഒരു പക്ഷെ, വരുംകാലം അത്ഭുതത്തോടെ വായിക്കാവുന്ന കൃതി. കാരണം വൈദ്യശാസ്‌ത്രത്തെ മനുഷ്യകുലത്തിന്റെ ദൈന്യതമാറ്റാനുള്ള ഉപകരണമായി കണ്ട്‌ ആതുരസേവനം നടത്തുന്ന സാമഹ്യപ്രതിബദ്ധതയുള്ള ഭിഷഗ്വര സമൂഹത്തിന്റെ അവസാനിക്കുന്ന കണ്ണികളിലാണ്‌ കദീജാ മുംതാസിന്റെ തലമുറയും പെട്ടുപോവുക. രോഗി `പേഷ്യന്റ്‌' എന്നതില്‍ നിന്നും `ക്ലൈന്റ്‌' ആയി മാറുന്ന കാലത്തിലൂടെയാണ്‌ ആരോഗ്യമേഖല കടന്നുപോകുന്നത്‌. സര്‍ക്കാര്‍ പൊതുമേഖലാ ആരോഗ്യ കേന്ദ്രങ്ങള്‍ പൊതുജനാരോഗ്യമേഖലയില്‍ വഹിച്ചിരുന്ന പങ്ക്‌ ചരിത്രത്തിലേക്ക്‌ പിന്‍വാങ്ങുകയാണ്‌. ആ ചരിത്രസ്‌മരണകളുടെ അലമാരകളിലാണ്‌ ഡോക്‌ടര്‍ രോഗീ ബന്ധത്തിന്റെ അസാധാരണ അനുഭവസാക്ഷ്യമായ ഖദീജാ മുംതാസിന്റെ ഡോക്‌ടര്‍ ദൈവമല്ല എന്ന ഗ്രന്ഥം നമ്മെ പിന്തുടരുന്നത്‌. രോഗികള്‍ അധഃകതരും ഡോക്‌ടര്‍മാര്‍ വരേണ്യരുമായിത്തീര്‍ന്ന വര്‍ത്തമാന കാലത്തില്‍ നിന്നും ഈ അനുഭവക്കുറിപ്പുകളിലേക്ക്‌ ഒരുപാട്‌ ദൂരമുണ്ട്‌. മനുഷ്യത്വത്തിന്റെ കാതരമായ ദൂരം.
കേരളത്തിന്റെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‌ നേതൃത്വം വഹിച്ചിരുന്നത്‌ സര്‍ക്കാര്‍ തന്നെയായരുന്നു. നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജുകളില്‍നിന്നും പഠിച്ചിറങ്ങിയ ഡോക്‌ടര്‍മാരുടെ സേവനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നതാണ്‌ നമ്മുടെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌ ഖദീജാ മുംതാസ്‌ പങ്കുവയ്‌ക്കുന്ന അനുഭവങ്ങളില്‍ തുടിച്ചുനില്‍ക്കുന്നത്‌. വ്യത്യസ്‌ത മത വര്‍ഗ്ഗ വംശങ്ങളില്‍നിന്നും രോഗം എന്ന ഒറ്റബിന്ദുവില്‍ സംഗമിക്കുന്ന മനുഷ്യാവസ്ഥയുടെ വൈവിധ്യവും ദൈന്യതയും ആര്‍ദ്രമായ ഭാഷയില്‍ പങ്കുവയ്‌ക്കുകയാണ്‌ ഈ കൃതി. ചെറിയ ചെറിയ കുറിപ്പുകളിലൂടെ ഹൃദയത്തില്‍ തൊടുന്ന ഓരോ അനുഭവങ്ങളും നമ്മെ കൂടുതല്‍ മനുഷ്യത്വമുള്ളവരാക്കിത്തീര്‍ക്കുന്നു. ദൈവമായിരിക്കലല്ല, മറിച്ച്‌ ഹൃദയാലുവായ മനുഷ്യരായിരിക്കുകയാണ്‌ ഏറെ ശ്രമകരമെന്ന്‌ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌ ഈ അനുഭവക്കുറിപ്പുകള്‍. (പേജ്‌: 100 വില: 60 രൂപ)

ഓര്‍മ്മകള്‍ പലപ്പോഴും വ്യക്തിപരമാണ്‌. സ്വകാര്യമായ നൊമ്പരങ്ങളും സന്തോഷങ്ങളും അത്‌ പകര്‍ത്തിവയ്‌ക്കുന്നു. എന്നാല്‍ ഒരു ഡോക്‌ടറുടെ ഓര്‍മ്മകള്‍ ഒരിക്കലും വ്യക്തിപരമാവുന്നില്ല, അതിലേറെ ആത്‌ സാമൂഹ്യപരമാണ്‌. `സാമ്പത്തികമായും ശാരീരിക അവശതകളാലും നിരാലംബരും നിസ്സഹായരുമായ ഒരുകൂട്ടം രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പച്ചയായ ജീവിതകഥകളാണ്‌ അവരുടെ സ്വന്തം വാക്കുകളില്‍ ഇവിടെ പ്രകാശിതമാകുന്നത്‌. രോഗം ഏതെങ്കിലും ശാരീരികാവയവത്തെ ബാധിക്കുന്ന മെഡിക്കല്‍ പ്രശ്‌നം മാത്രമല്ല, വ്യക്തിബന്ധങ്ങളിലും കുടുംബ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കുന്ന ധാര്‍മ്മികപ്രശ്‌നം കൂടിയാണെന്ന്‌ തിരിച്ചറിഞ്ഞ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു ഡോക്‌ടറുടെ ആത്മസംഘര്‍ഷങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ചെറുകുറിപ്പുകളാണ്‌ പുസ്‌തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌.' എന്ന്‌ ഒരു ഡോക്‌ടര്‍ കൂടിയായ ബി ഇക്‌ബാല്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നുണ്ട്‌.

സ്വാശ്രയ മെഡിക്കല്‍ കോളെജുകള്‍ വരുന്നതിന്‌ മുമ്പുതന്നെ പ്രത്യേകിച്ച്‌ എന്‍ട്രന്‍സ്‌ പരീക്ഷ എന്നൊരു സമ്പ്രദായം വന്നതോടുകൂടി മക്കളെ ഡോക്‌ടര്‍മാരാക്കുന്നതിന്‌ കേരളത്തിലെ സമ്പന്ന വിഭാഗങ്ങള്‍ക്ക്‌ താല്‌പര്യം വരുകയും ചെയ്‌തതോടുകൂടി മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു വരേണ്യവല്‍ക്കരണം സംഭവിച്ചു തുടങ്ങുന്നു. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വന്‍കിട എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്ററുകള്‍ വരുകയും ആവിടെ പഠിച്ചിറങ്ങിയ ആളുകള്‍ പ്രവേശനം നേടി മെഡിക്കല്‍ കോളെജുകളില്‍ എത്തുകയും ചെയ്‌തു. ആ മാറ്റങ്ങള്‍ വന്നതോടുതന്നെ സാമൂഹ്യ പ്രതിബദ്ധതയില്‍ കുറവും മൂല്യങ്ങളുടെ തകര്‍ച്ചയുമൊക്കെ ആരംഭിച്ചു കഴിഞ്ഞു. സ്വാശ്രയ മെഡിക്കല്‍ കോളെജുകല്‍ വന്നതോടെ സാമൂഹ്യ നീതി മാത്രമല്ല അപകടപ്പെടുന്നത്‌. എം ബി ബി എസ്‌ കുട്ടികളെ സാധാരണ ഒരു ജനറല്‍ ആശുപത്രിയിലാണ്‌ പരിശീലിപ്പിക്കേണ്ടത്‌. അത്തരമൊരു ജനറല്‍ ആശുപത്രി സംവിധാനമോ അവിടെയെത്തുന്ന രോഗികളോ സ്വാശ്രയ മെഡിക്കല്‍ കോളെജുകളില്‍ പോകുന്നില്ല. രോഗികള്‍ ഇല്ലാതെയാണ്‌ അവിടെ പഠനം നടക്കുന്നത്‌. മനുഷ്യശരീരത്തില്‍ സ്‌പര്‍ശിക്കാനും വേണ്ടവിധത്തില്‍ രോഗനിര്‍ണ്ണയം നടത്താനും പരിശീലനം കിട്ടാത്ത ഒരുവിഭാഗമാളുകള്‍ ഡോക്‌ടര്‍മാരായി പുറത്തുവരാന്‍ പോവുകയാണ്‌. ഓര്‍മ്മകളുടെ പ്രദേശം തരിശായിപ്പോയ ഒരു ഭിഷഗ്വരസമൂഹത്തിനുമുന്നിലാണ്‌ ഒരു പക്ഷെ, `ഡോക്‌ടര്‍ ദൈവമല്ല' എന്ന ഈ ഗ്രന്ഥം ഒരു വിശുദ്ധഗ്രന്ഥമായിത്തീരുന്നത്‌.

Tuesday, March 10, 2015

മഴവില്ല്

പുസ്തകം : മഴവില്ല്
രചയിതാവ്
: അമ്മിണി ടീച്ചര്‍

പ്രസാധകര്‍
: പായല്‍ ബുക്സ്, കണ്ണൂര്‍
അവലോകനം : മനോരാജ്


പുല്ലിലും പൂവിലും ചൈതന്യമേകുന്ന വിശ്വൈകശില്പിയെ കൈതൊഴുതുകൊണ്ട് , നല്ല വചസ്സുകള്‍ ഓതുവാനെന്‍ നാവില്‍ നിന്‍ വിളയാട്ടം നടത്തണമേ എന്ന് ഹൃദയതൂലിക കൊണ്ട് കോറിയിട്ട 'ഈശ്വരപ്രാര്‍ത്ഥന'യിലൂടെയാണ് അമ്മിണി ടീച്ചര്‍ മഴവില്ല് എന്ന തന്റെ 65 ബാലസാഹിത്യ കവിതകള്‍ അടങ്ങിയ 64 പേജുള്ള പുസ്തകത്തിലേക്ക് വായനക്കാരനെ ആനയിക്കുന്നത്.

മഴവില്ല് എന്ന സമാഹാരത്തിലെ ആദ്യത്തേയും അവസാനത്തേയും കവിതകളിലൂടെ കടന്നുപോയപ്പോള്‍ - അതെഴുതിയത് ഒരു അദ്ധ്യാപികയാണെന്നത് കൂടെ കണക്കിലെടുക്കുമ്പോള്‍ - പെട്ടന്ന് മനസ്സില്‍ ഒരു വിദ്യാലയാങ്കണം കടന്നുവന്നു. രാവിലെ അസംബ്ലിക്കയി അച്ചടക്കത്തോടെ അണിനിരക്കുന്ന വിദ്യാര്‍ത്ഥികള്‍.. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ഈശ്വരപ്രാര്‍ത്ഥന!! വൈകീട്ട് അവസാനബെല്ലിന് മുന്‍പായി രാഷ്ട്രവന്ദനമെന്ന നിലയില്‍ മുഴങ്ങികേള്‍ക്കുന്ന ജനഗണമന; സമാനമായ രീതിയില്‍ മഴവില്ലിലെ അവസാന കവിതയും ഒരു രാഷ്ട്രവന്ദനമാണ്. 'പതാകഗാനം' എന്ന പേരില്‍ "ഉയരുക ഭാരത വര്‍ണ്ണ പതാകേ" എന്ന് തുടങ്ങി " വിരിമാറില്‍ ചേരു പതാകേ" എന്ന് ടീച്ചര്‍ അവസാനിപ്പിക്കുമ്പോള്‍ ഠിം.ടിം.ഠിം.ഡിം..ഡിം എന്ന മണിയൊച്ചയും കലപിലകൂട്ടി ക്ലാസ്സ്മുറികളില്‍ നിന്നും പുസ്തകക്കെട്ടുമായി വീട്ടിലേക്ക് കുതിക്കുന്ന കുട്ടികളെയും അവരെ വാത്സല്യത്തോടെ നോക്കി നില്‍ക്കുന്ന ഒരു ടീച്ചറുടെ ചിത്രവും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. തന്റെ പ്രൊഫഷനോടുള്ള അടങ്ങാത്ത സ്നേഹമാവാം ഒരു പക്ഷെ, മന:പൂര്‍‌വ്വമല്ലെങ്കില്‍ പോലും സമാഹാരത്തിന്റെ ആദ്യാവസാനത്തില്‍ ഒരു സ്കൂള്‍ ദിനം ഓര്‍മ്മപ്പെടുത്തും വിധം അണിയിച്ചൊരുക്കുവാന്‍ ടീച്ചര്‍ക്ക് കഴിഞ്ഞത് എന്ന് തോന്നി.

കൈയടക്കം കൊണ്ട് മനോഹരമായ കുറച്ച് നല്ല കവിതകള്‍ മഴവില്ലില്‍ കാണാന്‍ കഴിഞ്ഞു. വെറും ചൊല്ലുശീലുകളില്‍ നിന്നും വേറിട്ട് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന വരികളും സമാഹാരത്തില്‍ ഉണ്ട് എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.

'മടി'യെന്ന കവിത നോക്കൂ.

കാറ്റിനു വീശാന്‍ മടി
കാറിന് പെയ്യാന്‍ മടി
കാടിനു പൂക്കാന്‍ മടി
കുയിലിന് കൂകാന്‍ മടി
........................
........................
കാലം പിഴച്ചു കലി
കാലം മുടിച്ചു കുലം
കാവില്‍ ഭഗവതിയ്ക്കും
ശ്രീകോവില്‍ പൂകാന്‍ മടി .... എന്ന് അവസാനിപ്പിക്കുമ്പോള്‍
, അതില്‍ ഇന്നത്തെ കലികാലാവസ്ഥയിലുള്ള കവിയത്രിയുടെ മനം‌മടുപ്പും അസ്വസ്ഥതയും നമുക്ക് ദര്‍ശിക്കാം.

അതുപോലെ തന്നെ 'ബന്ധനം' എന്ന കവിത

അങ്ങേതൊടിയിലെ ചക്കരമാവിലെ
വണ്ണാത്തിക്കിളി ചോദിച്ചു
കൂട്ടില്‍ കിടക്കുന്ന തത്തമ്മേയെന്നുടെ
കൂടെ കളിയ്ക്കുവാന്‍ പോരുന്നോ
-
.................................
................................
പാരായ പാരൊക്കെ പാറിപ്പറന്നീടാന്‍
മോഹമെനിക്കുണ്ട് പൈങ്കിളിയേ
പാരിലെ മര്‍ത്ത്യന്റെ ക്രൂരതയെന്നെയീ
പഞ്ചരമൊന്നില്‍ബന്ധിച്ചിരിപ്പൂ

ഏതൊരു കൊച്ചുകുട്ടിയുടെയും ഉള്ളില്‍ പാരതന്ത്ര്യത്തിന്റെ ദൈന്യത വ്യക്തമായി വരച്ചിടുവാന്‍ വരികളിലൂടെ ടീച്ചറിലെ കവയത്രിക്ക് കഴിയുന്നുണ്ട്.

'ജീവിയേത്?' എന്ന കവിതയിലൂടെ കാലുകളുടെ എണ്ണക്രമത്തില്‍ കുറേ ജീവികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ തന്നെ വലിയൊരു സത്യത്തിലേക്ക് കുഞ്ഞുങ്ങളുടെ - നമ്മുടെയും - മനസ്സിനെ പിടിച്ചടുപ്പിക്കുന്നതില്‍ ടീച്ചര്‍ വിജയിച്ചിട്ടുണ്ട്.

ഒറ്റക്കാലുള്ളൊരു ജീവിയേത്
ഒറ്റക്കാലുള്ളൊരു ജീവിയില്ല
രണ്ടു കാലുള്ളൊരു ജീവിയേത്
?
രണ്ടു കാലുള്ളൊരു ജീവികോഴി
..................................
..................................
എന്ന രീതിയില്‍ കുറേ ജീവികളെ പരിചയപ്പെടുത്തിയതിന് ശേഷം
കാലുകളെത്രയുണ്ടെന്നാകിലും
കാലനെ വെല്ലുവാനാരു പോരും
!
എന്ന ഒറ്റ ആശ്ചര്യചിഹ്നത്തിലൂടെ നമ്മെ തീക്ഷ്ണമായ ചിന്തകളിലേക്ക് കൈപിടിച്ച് നടത്തുന്നുണ്ട് ടീച്ചര്‍.

ചൊല്ലാന്‍ ഇമ്പമുള്ള കുറച്ച് കുട്ടികവിതകളും സമാഹാരത്തെ സമ്പന്നമാക്കുന്നുണ്ട്.

"കണ്ടു പഠിക്കേണം
കേട്ടു പഠിക്കേണം
ചൊല്ലി പഠിക്കേണം
കൂട്ടുകാരേ
കണ്ടതും കേട്ടതും
ചൊല്ലിനടന്നെന്നാല്‍
തല്ലേറെ കൊള്ളുമേ
കൂട്ടുകാരേ"
... എന്ന് 'കണ്ടതും കേട്ടതും' എന്ന കവിതയിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒരു ടീച്ചറുടെ വാത്സല്യത്തോടെ പറയുമ്പോള്‍ ഇമ്പത്തോടെ ചൊല്ലാന്‍ നല്ല സന്ദേശമുള്ള ഒരു കവിത കുട്ടികള്‍ക്ക് ലഭിക്കുന്നു.

തക്കിട വണ്ടി
തരികിട വണ്ടി
ടാറിട്ട റോഡിലൂ
-
ടോടുന്ന വണ്ടീ
പായുന്ന വണ്ടീ
ചീറുന്ന വണ്ടീ
കുഴിയുള്ള റോഡില്
മറിയല്ലേ വണ്ടീ
- എന്ന് ചൊല്ലുമ്പോള്‍ കിട്ടുന്ന താളം ഒരു നിമിഷം കുട്ടിക്കാലത്തേക്കുള്ള മടക്കയാത്രയായി .

ആനചന്തം, പാവ, ഉച്ച, മറിയല്ലേ വണ്ടീ, കുട്ടനും കിട്ടുവും, കുടുക്ക, കുഞ്ഞേ വാ വാ, വന്നാട്ടെ നിന്നാട്ടെ, വട്ടം, വിത്തിലുണ്ടൊരു തയ്യ്, മഴവില്ല്, വാലുപിടിച്ചാല്‍, ഉത്സവമേളം, മഴമേളം തുടങ്ങിയ കവിതകള്‍ താളബോധം കൊണ്ട് പെട്ടന്ന് ശ്രദ്ധിക്കപ്പെടുന്നവയാണ്.

ഒന്നെന്നു ചൊല്ലണം
ഒന്നിച്ചു നില്കണം
ഒന്നിനെക്കാളും വലുതൊന്നില്ല
ഒന്നിനുമേലെയും
ഒന്നിനുതാഴെയും
ഒന്നുകള്‍ ചേര്‍ത്താലുമൊന്നുതന്നെ എന്ന വരികള്‍ വായിച്ചപ്പോള്‍ ഒരു നിമിഷം മനസ്സില്‍ കുഞ്ഞുണ്ണി മാഷിനെ ഓര്‍ത്തുപോയി. 'ഒരു നല്ല കവിത' എന്ന പേരില്‍ "ഒരു നല്ല കവിതയാണെന്റെ കുഞ്ഞുണ്ണിമാഷ് / ഒരു വലിയ കവിതായാണെന്റെ കുഞ്ഞുണ്ണിമാഷ്" എന്ന് കുഞ്ഞുണ്ണിമാഷിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ കവിയത്രി വിനയാന്വിതയാവുന്നത് കൂടെ കാണുമ്പോള്‍ , കുട്ടികളുടെ മനസ്സ് കീഴടക്കിയ കുറിയ മനുഷ്യന് ഒരു കാണിക്ക കൂടെയായപ്പോള്‍, മഴവില്ലിന്റെ മനോഹാരിത കൂടിയത് പോലെ!!

6 സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ച ഒരാള്‍ എന്തേ വേണ്ടത്ര പരിഗണിക്കപ്പെട്ട് കണ്ടില്ല? എന്ന് അവതാരികയില്‍ കവി എസ്.രമേശന്‍ വ്യാകുലപ്പെട്ടതില്‍ ശരികേടില്ലെന്ന് കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ പായല്‍ ബുക്സ് അണിയിച്ചൊരുക്കിയ സമാഹാരത്തിന്റെ (വില : 40 രൂപ) വായനക്കൊടുവില്‍ വായനക്കാരനിലും തോന്നലുളവാക്കുന്നുണ്ട്.

2011ലെ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരത്തിന് അര്‍ഹയായ ശ്രീമതി അമ്മിണി ടീച്ചര്‍ക്ക് ഇനിയും അക്ഷരങ്ങളുടെ വിളനിലത്തില്‍ നിന്നും കവിതയുടെ വിത്തുകള്‍ മുളപ്പിക്കുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.