Tuesday, May 17, 2016

മൂകവിഹ്വലതകള്‍ക്ക് പറയാനുള്ളത്

പുസ്തകം :മരണ വിദ്യാലയം 

രചയിതാവ് : സുസ്മേഷ് ചന്ദ്രോത്ത് 

പ്രസാധകര്‍ : മാതൃഭൂമി 
അവലോകനം :ഡോ. സുജയ 


നിമൃതികള്‍ക്കിടയിലെ ഒരു നൂല്പാലമാണ്  ജീവിതം. ബാഹ്യാന്തരസംഘര്‍ഷങ്ങള്‍ നിറഞ്ഞ ഒരു യാത്രയാണ് നമുക്കിവിടെ  പൂര്‍ത്തീകരിയ്ക്കാനുള്ളത്. പ്രശ്നങ്ങള്‍...അവ വൈയക്തികമോ സാമൂഹികമോ ആകാം, ഇവിടെ ചര്‍ച്ചാവിഷയമാകുന്നു. നിമിഷങ്ങള്‍ സംഭവബഹുലമാകുമ്പോള്‍ ,കാലം സങ്കീര്‍ണ്ണമാകു മ്പോള്‍ ,പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍ നേരിട്ടും അല്ലാതെയും നമുക്കനുഭവവേദ്യമാകുന്ന സമൂഹം നല്‍കുന്ന ത് ഉള്ളുപൊള്ളിയ്ക്കുന്ന കാര്യങ്ങളാണ്. കാലത്തിലേയ്ക്കും സമൂഹത്തിലേയ്ക്കും കണ്ണും കാതും തുറന്നു വെയ്ക്കുന്ന സാഹിത്യകാരന് ലഭിയ്ക്കുന്ന വിഷയങ്ങള്‍ നിരവധിയാണ്. അഥവാ ഓരോ കാര്യവും വിഷയ മായി മാറുന്നു. ഇങ്ങനെ വിവിധമായ ആശയങ്ങള്‍ ഉള്ളൊതുങ്ങുന്ന കഥകളാണ്  സുസ്മേഷ്  ചന്ത്രോത്തിന്റെ ‘ മരണവിദ്യാലയം ’ എന്ന കൃതിയില്‍ കാണുന്നത്.  

ഒരു വ്യത്യസ്തമായ അദ്ധ്യാപകകഥയെന്നു തന്നെ വിശേഷിപ്പിയ്ക്കാം ഇതിലെ ആദ്യ കഥയായ ‘മരണവി ദ്യാലയ’ത്തെ . നേത്രി  എന്ന കുട്ടിയുടെ മരണമാണ് വിഷയം. അന്വേഷണോദ്യോഗസ്ഥന്റേയും അദ്ധ്യാപി കയുടേയും നേത്രിയുടേയും ചിന്തകളിലൂടെ കഥ ചുരുളഴിയുന്നു. നേത്രിയുടെ കൌമാരപ്രായം പോലീസുദ്യോ ഗസ്ഥന്റെ മനസ്സില്‍ വ്യത്യസ്തമായ സന്ദേഹങ്ങളുണ്ടാക്കുന്നു . അവ അവളുടെ അച്ഛന്റേയും സ്കൂള്‍ ഡയ റക്ടറുടേയും നേര്‍ക്കു വരെ ചെന്നെത്തുന്നു. ജസ്ന ടീച്ചര്‍  പോലീസിനോട് പറയാതെ മറച്ചു വെച്ച സത്യം  നേത്രി  ഉത്തരക്കടലാസിലെ തെറ്റുകള്‍  വൈറ്റ്നര്‍ ഉപയോഗിച്ച് തിരുത്തിയത് താന്‍ കണ്ടെത്തി, അതുകൊ ണ്ടവള്‍ക്ക്  സ്കൂള്‍ അസംബ്ലിയില്‍  പരസ്യമായി മാപ്പ് പറയേണ്ടി വന്നു എന്നതാണ്  . ആര്‍ക്കും ഉത്തരം കണ്ടെത്താനാകാത്ത തന്റെ മരണത്തിന്റെ സത്യം നേത്രി തന്നെ പറഞ്ഞു തരുന്നു.  ക്ലാസ് ടീച്ചര്‍  അദിതിയാ ണവളെ അതിനു പ്രേരിപ്പിച്ചത്. മനസ്സില്ലാമനസ്സോടെ താന്‍  ചെയ്ത ആ തെറ്റ്  ഇക്കാര്യമറിയാത്ത ജസ്ന ടീച്ചര്‍ കണ്ടെത്തി. അണ്‍  എയ്‌ഡഡ്‌  സ്കൂളിലെ അദ്ധ്യാപകരുടെ ദുരിതങ്ങളാണിവിടെ യഥാര്‍ത്ഥ ചര്‍ച്ചാ വിഷയം.കുട്ടിയ്ക്ക് മാര്‍ക്ക് കുറഞ്ഞാല്‍ അത് ടീച്ചറുടെ കഴിവുകേടായി പരിഗണിയ്ക്കപ്പെടും.ജോലിസ്ഥിരത ഒരു പ്രശ്നമാകുന്നതുകൊണ്ട്  കുട്ടികളുടെ കരുണ അദ്ധ്യാപകര്‍ക്കത്യാവശ്യമാണെന്ന അവസ്ഥ വന്നു ചേരുക യാണ്. ജാതീയ ചിന്താഗതി പുലര്‍ത്തുന്ന ഒരു മാനേജ്മെന്റിന് കീഴില്‍ ജോലി ചെയ്യുന്ന ഇതര മതവിഭാഗ ത്തില്‍ പെട്ട അദ്ധ്യാപകര്‍ക്കു കൂടുതല്‍  ഭയക്കേണ്ടതുണ്ട് . വിദ്യാഭ്യാസം കച്ചവടവല്‍കൃതമാകുമ്പോള്‍ അദ്ധ്യാ പകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മൂല്യങ്ങളുപേക്ഷിച്ച്  പ്രവര്‍ത്തിയ്ക്കേണ്ടി വരുന്ന ദുരവസ്ഥയാണ് ഇവിടെ കഥാകൃത്ത്  പരാമര്‍ശിയ്ക്കുന്നത് .

സഫലമാകില്ലെന്നുറപ്പുണ്ടെങ്കിലും സ്വന്തമായിത്തിരി സ്ഥലവും അവിടെ ധാരാളം ചെടികളും മരങ്ങളും ഒരു കൊച്ചുവീടും സ്വപ്നം കാണുന്നവനാണ്  അരവിന്ദാക്ഷന്‍. ഒരു ഇലഞ്ഞിത്തയ്യ്‌  രഹസ്യമായി കൊണ്ടുവന്നു ഫ്ലാറ്റിന്റെ ടെറസ്സില്‍ വെച്ചപ്പോള്‍ ഭാര്യയും മക്കളും ആ ചെടിയേയും അയാളുടെ ആവേശത്തേയും വിസ്മയ ത്തോടെ നോക്കിക്കണ്ടു. പിറകെയെത്തി ചെമ്പകവും , വയലറ്റ്  മന്ദാരവും , നാഗലിംഗമരവും , നീര്‍മാതളവു മൊക്കെ . ഫ്ലാറ്റിലേയ്ക്കു മണ്ണ് കൊണ്ടുവന്നതിനെക്കുറിച്ചും , രാത്രി ഫ്ലാറ്റിനു ചുറ്റും നടക്കുന്നതിനെച്ചൊല്ലി പരാതിയുണ്ടായതിനെക്കുറിച്ചും ചോദിയ്ക്കാന്‍ വന്ന ഫ്ലാറ്റ് നോക്കിനടത്തിപ്പുകാരന്‍  ടെറസ്സിലെ മരക്കൂട്ടം കണ്ട്  അമ്പരന്നു. അല്പം സന്മനസ്സുള്ള അയാള്‍ക്ക്‌ അരവിന്ദാക്ഷ ന്റെ മനസ്സറിയാന്‍ കഴിഞ്ഞു. പിറ്റേന്ന് തന്നെ അയാള്‍ താനന്വേഷിച്ചു  കണ്ടെത്തിയ, നഗരത്തില്‍ നിന്നിത്തിരി അകലെയുള്ള വിലയൊതുക്കമുള്ള സ്ഥലത്തെക്കുറിച്ച് അരവിന്ദാക്ഷനു വിവരം നല്‍കി. ഫ്ലാറ്റ് ജീവിതം മലയാളിയുടെ മനസ്സിലുണ്ടാക്കുന്ന ഗൃഹാ തുരതയ്ക്ക് സമാന്തരമായി  ഒരു പ്രൈവറ്റ്  കമ്പനിയുദ്യോഗസ്ഥന്റെ ദുരിതങ്ങളും കമ്പ്യൂട്ടര്‍ നിരക്ഷരന് ഉദ്യോ ഗലബ്ദ്ധിയ്ക്കുള്ള പ്രയാസങ്ങളും ഇവിടെ കടന്നുവരുന്നുണ്ട്. നഗരം ഒരിടത്തരക്കാരന്  സമ്മാനിയ്ക്കുന്ന ആകുലതകളും വിഹ്വലതകളും നിറഞ്ഞ ‘ ഹരിതമോഹനം ’ എന്ന ഈ കഥ ആശയം കൊണ്ടും ക്രാഫ്റ്റ്  കൊണ്ടും പ്രഥമസ്ഥാനവും ശീര്‍ഷകസ്ഥാനവും അര്‍ഹിയ്ക്കുന്നുണ്ട്.

യഥാര്‍ത്ഥ രാഷ്ട്രീയബോധമെന്തെന്നും , രാഷ്ട്രീയം എന്തായിരിയ്ക്കണമെന്നും വിവരിയ്ക്കുന്ന സാര്‍വ്വ കാലികപ്രസക്തിയുള്ള ഒരു കഥയാ ണ്‌  ‘ ഉപജീവിതകലോത്സവം ’ഇടതുപക്ഷആദര്‍ശങ്ങള്‍ മനസ്സില്‍ സൂക്ഷിച്ച് അതിനനുസരിച്ച് ജീവിയ്ക്കാന്‍ പാടുപെടുകയാണ്  ഖയസ്  എന്ന അദ്ധ്യാപകന്‍. മകള്‍ക്ക് കൊഞ്ചി എന്ന് വിളിപ്പേരിട്ടു തങ്ങളെ അച്ഛനെന്നും അമ്മയെന്നും വിളിപ്പിയ്ക്കുന്ന അയാള്‍ അവളേയും കൊണ്ട്  ഉപജില്ലാകലോത്സവത്തിനെത്തിയതാണ്. വിദേശവിദ്യാഭ്യാസവും വമ്പിച്ച സ്വത്തുമുള്ള ഭാര്യയ്ക്ക്  അയാളുടെ ആദര്‍ശങ്ങളോടിണങ്ങാന്‍  കഴിഞ്ഞിരുന്നില്ല. ഇരുവരും സ്വന്തം ആദര്‍ശങ്ങള്‍ക്കൊത്ത്  മകളെ വളര്‍ത്തണമെന്ന്  വാശി പിടിച്ചപ്പോള്‍ ഒരു ‘ തര്‍ക്കസ്ഥലത്തിന്റെ ’  അവസ്ഥയായി അവള്‍ക്ക്. അധികാര മോഹികളുടെ  കുത്തകയായി  പാര്‍ട്ടി മാറിയപ്പോള്‍ ഖയസ് പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്നൊഴിഞ്ഞ് , 
ആദര്‍ശങ്ങളില്‍  നിന്ന് വ്യതിചലിയ്ക്കാതെ ജീവിച്ചു. ഭാര്യയുടെ എതിര്‍പ്പുകള്‍ക്കിടയിലും മകളെ സര്‍ക്കാര്‍ സ്കൂളില്‍ ചേര്‍ത്തു. അവളില്‍  സ്വാശ്രയശീലവും തന്റേടവുമുണ്ടാക്കി. കലോത്സവത്തിന്  ചെന്നെത്തിയ  ആ ഗ്രാമം, ചായക്കട, മകള്‍ക്ക് പേരക്കിടാവിനെന്ന പോലെ പാല്‍ ചൂടാറ്റി ക്കൊടുക്കുന്ന ചായക്കടക്കാ രന്‍,പരസ്പരം സ്നേഹം പങ്കിടുന്ന നാട്ടുകാര്‍ - എല്ലാം ഖയസ്സില്‍ പഴയ സ്മരണകളും ആവേശവുമുണര്‍ ത്തി . മകളും  ഇതെല്ലാം മനസ്സിലാക്കട്ടെയെന്നും, തീവ്രരാഷ്ട്രീയബോധം എങ്ങനെ പ്രാദേശികതലങ്ങളി ലൂടെ മനുഷ്യരിലേയ്ക്ക്  പകരുന്നു വെന്നു  കണ്ടറിയട്ടെയെന്നും അയാള്‍ കരുതി. തന്റെ മകള്‍  ദേശഭക്തി ഗാനം തന്നെ മത്സരയിനമായി തെരഞ്ഞെടുത്തത് തന്റെ പാരമ്പര്യമാ ണെന്നു ചിന്തിച്ചുകൊണ്ട് , ഗാനമാല പിയ്ക്കുന്ന മകളെ നോക്കിനിന്നപ്പോള്‍  അയാള്‍ക്ക് രക്തം രക്തത്തെ അഭിവാദ്യം ചെയ്യുന്ന അനുഭൂതിയു ണ്ടായി. ആ സന്തോഷത്തോടെ, അഭിമാനത്തോടെ, ആവേശത്തോടെ അയാള്‍ മകളെ ‘ സഖാവേ ’ എന്ന് വിളിച്ചു.

വിചിത്രവും, ശക്തവുമായ മാനുഷികബന്ധങ്ങളാണ്  'നീര്‍നായ' എന്ന കഥയില്‍  കടന്നു വരുന്നത്. കടല്‍ക്ക രയില്‍ ആവര്‍ത്തനവിരസമായ കാഴ്ച്ചകള്‍ക്കിടെ , കളിച്ചുകൊണ്ടിരുന്ന ഒരു പെണ്‍കുട്ടിയെ കണ്ടപ്പോള്‍ ജയശീലന് അവളെ കാവൂട്ടീ എന്നു വിളിയ്ക്കാന്‍ തോന്നി. മിതഭാഷി യും ,മൌനവ്രതക്കാരനുമായ തന്നെ മടുത്തുതുടങ്ങിയ സോഫിയ്‌ക്ക്  തന്റെ സുഹൃത്ത്  പോളുമായുണ്ടായിരുന്ന ബന്ധം , തങ്ങളുടെ വിവാഹമോ ചനം , പോളും തന്റെ സഹപ്രവര്‍ത്തക രാധികയും തമ്മില്‍ താന്‍ നിര്‍ദ്ദേശിച്ച വിവാഹം , പ്രസവാനന്തരം രാധികയുടെ മരണം – തുടങ്ങി അനേകം കാര്യങ്ങള്‍  ജയശീലന്റെ മനസ്സിലൂടെ കടന്നു പോയി. പിന്നീട്  പോളിന്റെ മകള്‍ കാവൂട്ടിയാണ്  ഇരുവരുടെയും ബന്ധം നിലനിര്‍ ത്തിയത്. പോളുമായുള്ള ബന്ധത്തില്‍ സോഫിയ്ക്കൊരു കുഞ്ഞുണ്ടാകുമായിരുന്നുവെന്നും തന്റെ അഭിമാനത്തിനു വേണ്ടി ആ കുഞ്ഞിനെ വേണ്ടെ ന്നു വെച്ചതാണെന്നുമുള്ള അറിവ് കാവൂട്ടിയുമായുള്ള ജയശീലന്റെ ബന്ധം ശക്തമാക്കി. അക്കാര്യം പറഞ്ഞു താന്‍ രാധികയെ വഞ്ചിച്ചതോര്‍ത്ത്  കുറ്റബോധത്തോടെ കരയുന്ന പോളിനെ അയാള്‍ സമാധാനിപ്പിയ്ക്കു കയാണ്  ചെയ്തത് ! പോള്‍ സമ്മാനിച്ച വാച്ച് , പ്രവര്‍ത്തനരഹിതമായിട്ടും അയാള്‍ അതെപ്പോഴും കൈത്തണ്ടയില്‍ കെട്ടിയിരുന്നു. മുന്നോട്ടൊഴുകാത്ത കാലവും , നശിച്ചു  കഴിഞ്ഞിട്ടും അറുത്തെറിയാന്‍ കഴി യാത്ത ബന്ധങ്ങളുമൊക്കെയാണ് ആ വാച്ച്.

മനുഷ്യന്‍ പ്രകൃതിയോടു കാണിയ്ക്കുന്ന ക്രൂരതയും അതിനവനു ലഭിയ്ക്കുന്ന തിരിച്ചടിയുമാണ് 'ഭൂതമൊഴി ’ എന്ന കഥയുടെ സാരം. ‘ജന്തുക്കള്‍ ക്കും കപ്പച്ചെടികള്‍ക്കും കടലിലെ മീനുകള്‍ക്കും ഒരേ പോലത്തെ വീട് , മനുഷ്യര്‍ക്ക്‌ മാത്രം പല രൂപത്തിലുള്ള , പല ഉദ്ദേശ്യത്തിലുള്ള വീടുകള്‍ ’  എന്ന വാക്യങ്ങള്‍  മനുഷ്യന്റെ സ്വാര്‍ത്ഥത നിറഞ്ഞ മനസ്സ് വ്യക്തമാക്കുന്നു. പന്നികളേയും പൂച്ചകളേയുമൊക്കെ അടിച്ചുകൊന്നിരുന്ന കുഞ്ഞപ്പന് അവയുടെ ശാപമായി കിട്ടിയ രോഗമായിരുന്നു കൈ വിറയല്‍. നാട്ടിലെ നായ്ക്കളെയൊക്കെ ഷണ്ഡന്മാരാക്കിയ അയാള്‍ക്ക് അവസാന നാളുകളില്‍ കാലന്‍ നായ്ക്കള്‍  തന്റെയരികിലിരുന്നു ഓളിയിടു ന്നതായി തോന്നി. കനത്ത ബൂട്ടുകളിട്ട്  നായ്ക്കള്‍  മാര്‍ച്ച്  ചെയ്ത് വരുന്നു, പന്നികള്‍ വക്കീലിനെപ്പോലെകോട്ടണിഞ്ഞിരിയ്ക്കുന്നു, തലയില്‍ തോര്‍ത്ത് കെട്ടി മരം ചാരി നിന്ന് പുകവലിയ്ക്കുന്നു. ഭയപ്പെടുത്തിയും , വിധിച്ചും അവ പ്രതികാരം നിര്‍വ്വഹിയ്ക്കുകയാണ്.

മനുഷ്യത്വത്തിനും, ആസുരതയ്ക്കുമിടയില്‍  ചഞ്ചലപ്പെടുന്ന ഒരു കള്ളന്റെ കഥയാണ്‌  ' മരണത്തിനും സ്വര്‍ണ്ണത്തിനുമരികെ ’ . ഒരു വൃദ്ധയെ ഒന്നേമുക്കാല്‍ പവന്റെ മാലയ്ക്കു വേണ്ടി കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന പ്രതാപന്റെ മുമ്പില്‍ വെച്ചാണ് ഒരു വാഹനാപകടമുണ്ടായത്. ഒരു സമ്പന്നനാ യ ചെറുപ്പക്കാരന്‍. അയാളുടെ കൈവശമുണ്ടായിരുന്ന പണം മുഴുവന്‍ കൈയിലെടുത്ത് പോകാനൊരുങ്ങു മ്പോള്‍ എന്തുകൊണ്ടോ അയാളെ ആശുപത്രിയിലേയ്ക്കെത്തിയ്ക്കാന്‍ തോന്നി. ആശുപത്രിയിലെ ബില്ലട യ്ക്കുകയും ചെയ്തു. യുവാവിന്റെ പേര് ജോയി എന്നാണെന്നറിഞ്ഞപ്പോള്‍  താന്‍ കൊന്ന വൃദ്ധയുടെ മാല യിലെ കുരിശ് പ്രതാപന്റെ ഓര്‍മ്മയില്‍ വന്നു. വീണ്ടും അയാള്‍ കൈവ\ശമുള്ള പണം കൊണ്ട് എന്ത് ചെയ്യ ണമെന്ന ഭാവിപദ്ധതികള്‍  ക്രൂരമായി തയ്യാറാക്കുകയായിരുന്നു. രോഗിയായ ഭര്‍ത്താവിനെ പരിചരിയ്ക്കാന്‍ കൂടെ നിന്ന, ക്ഷീണം കൊണ്ടുറങ്ങിപ്പോയ ഒരു സ്ത്രീ  പ്രതാപന്റെ ശ്രദ്ധയാകര്‍ഷിച്ചു . അവരുടെ മാലയും, പാദസരവും മാത്രമല്ല ഒരു പീഡനശ്രമം കൂടി അയാളുടെ മനസ്സിലുണ്ടായിരുന്നു. പക്ഷേ ആ സ്ത്രീയുടെ ഭര്‍ത്താവിനു വേണ്ടിയുള്ള വിലാപവും , പ്രാര്‍ത്ഥനയും അയാളുടെ മനസ്സുലച്ചു. ജോയിയുടെ നന്ദിപൂര്‍വ്വമുള്ള ചിരിയും വാക്കുകളും കൂടിയായപ്പോള്‍  പ്രതാപന്  തന്റെ കൈവശമുള്ള  മുഴുവന്‍ പണവും , സ്വര്‍ണ്ണവും , വൃദ്ധയുടെ മാലയടക്കം ജോയിയുടെ തലയണക്കീഴില്‍  വെച്ച് ഒന്നും പറയാതെ യാത്രയായി. ജീവിതത്തെ ക്കുറിച്ചും മരണത്തെ ക്കുറിച്ചും ഏറെ ചിന്തിപ്പിയ്ക്കുന്ന ഒരു സാഹചര്യമാണ്  ആശുപത്രി. ഒരു കുറ്റവാളിയുടെ മനസ്സിലും നന്മയുടെ വിത്തുകള്‍ പാകാന്‍ കഴിയുന്ന ഒരിടം. ലാഭങ്ങളെക്കുറിച്ച്  മാത്രം ക്രൂരമായി ചിന്തിയ്ക്കു ന്ന ഒരാളുടെ മനസ്സില്‍  നന്മയുടെയും ക്ഷമയുടെയും , ത്യാഗത്തിന്റെയും മനോഭാവം ജനിപ്പിയ്ക്കുന്ന ആ മുഹൂര്‍ത്തമാണിവിടെ കാണുന്നത്.

ഭ്രാന്തമനസ്സിന്റെ വിഹ്വലതകള്‍  ചിത്രീകരിയ്ക്കുന്ന ചില കഥകളും ഈ കൃതിയിലുണ്ട്. സമനില തെറ്റിയ മനസ്സ് സൃഷ്ടിയ്ക്കുന്ന സാങ്കല്പിക ലോകവും അതിന്റെ ക്രൂരതയും ഇവിടെ കാണുന്നു. താളപ്പിഴകള്‍ പറ്റിയ മനസ്സിന്റെ സന്ത്രാസങ്ങളും സാന്ത്വനത്തിനായുള്ള മോഹവും ഈ കഥകളില്‍  വിവരിയ്ക്കപ്പെടുന്നു.

പത്ത് കഥകളാണീ  സമാഹാരത്തിലുള്ളത്.  ആഖ്യാനരീതി കൊണ്ടും പ്രമേയം കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍. കഥാപാത്രങ്ങ ളുടെ വ്യക്തിത്വം ,അവര്‍ക്ക് നല്‍കിയിരിയ്ക്കുന്ന പേര്  തുടങ്ങിയ കാര്യങ്ങളില്‍ പോലും ഈ വൈവിദ്ധ്യം കഥാകൃത്ത് പുലര്‍ത്തുന്നുണ്ട്. അച്ഛന്‍ കൊണ്ടുവന്ന ഇലഞ്ഞിത്തയ്യുടെ അടുത്ത്  കൈ രണ്ടും ചേര്‍ത്തുപിടിച്ച് കുന്തിച്ചിരുന്നു അതിനെ ഒരു ചത്ത ജന്തുവിനെയെന്നോണം നിരീക്ഷി യ്ക്കുന്ന അഞ്ചു വയസ്സുകാരി പീലി, ഏകലോകസങ്കല്‍പം വെച്ചുപുലര്‍ത്തുന്ന അരവിന്ദാക്ഷന്‍,  എന്നും താന്‍ അറപ്പോടെയും വെറുപ്പോടെയും മാത്രം കണ്ടിരുന്ന അമ്മയുടെ ഒരു അസ്ഥി സ്വന്തം മന:ശാന്തിയ്ക്ക്  വേണ്ടി തേടി നടക്കുന്ന നന്നാറി, ഒരു കരിമ്പുലിയെ ഓര്‍മ്മിപ്പിയ്ക്കുന്ന പുരുഷവിദ്വേഷിയായ ശ്രേയാറാവു – എന്നിവരൊക്കെ കൌതുകവും, സന്തോഷവും, അവജ്ഞയും, ഭയവുമൊക്കെ ജനിപ്പിച്ചു കൊണ്ട് നമ്മെ പിന്തു ടരുന്ന കഥാപാത്രങ്ങളാണ്.

‘ ഇറച്ചിയ്ക്ക് വേണ്ടി ജീവനെടുത്ത ജന്തുവിന്റെ ചോരയേക്കാള്‍  അറപ്പിയ്ക്കുന്നതും നികൃഷ്ടവുമാണോ  മണ്ണ് ? ’, ‘ അമ്മയുടെ  അസ്ഥികളുടെ മരണാനന്തരപ്രസക്തിയെപ്പറ്റി ചിന്തിയ്ക്കാത്ത മകന്റെ വിവേക മെവിടെയാണ് ? ’ , ‘ ഭര്‍ത്താവിനോടോപ്പമുളള ജീവിതം ഏതു സ്ത്രീയെയും ആദ്യം പഠിപ്പിയ്ക്കുന്നത് അതുവരെ അവള്‍ പഠിച്ചിട്ടില്ലാത്ത പുതിയൊരു ഭാഷയായിരിയ്ക്കും’ , ‘ നമ്മുടെ നാട്ടിലെ ഓരോ സ്ത്രീയും മറ്റൊരു ഫൂലനാവാന്‍ മനസാ ആഗ്രഹിയ്ക്കുന്നവരാണ് ’  എന്നിങ്ങനെ അനുവാചകമനസ്സിനെ ചിന്തയുടെ ആഴങ്ങളിലേയ്ക്കാഴ്ത്തുന്ന പല ആശയങ്ങളും കഥാകൃത്ത് മുന്നോട്ടു വെയ്ക്കുന്നുണ്ട്.  ചെറുകഥകളാണെങ്കി ലും പ്രമേയമോ, കഥാന്തരീക്ഷമോ , വായനക്കാരുടെ മനസ്സില്‍  സൃഷ്ടിയ്ക്കാനുദ്ദേശിയ്ക്കുന്ന സംവാദങ്ങ ളോ ചെറുതല്ല. നിശിതവും, വ്യക്തവുമായ ഭാഷയും ശക്തമായ ആശയാവിഷ്ക്കാരത്തിനു പിന്തുണയായുണ്ട് .