Wednesday, April 5, 2017

പ്രണയസൌരഭ്യങ്ങളുടെ സംഗമം


പുസ്തകം : പ്രണയതാഴ് വരയിലെ ദേവദാരു

രചയിതാവ് : ജോര്‍ജ്ജ് ഓണക്കൂര്‍

പ്രസാധകര്‍ : ഡി സി ബുക്സ് കോട്ടയം   

അവലോകനം : ഡോ സുജയ                           
  പേജ് :  175            
  വില : 100 രൂപ
          
                                                                 
                                                                
                                                                    
 Let me not to the marriage of true minds 
Admit impediments, Love is not love 
Which alters when it alteration
It is an ever-fixed mark
That looks on tempests and is never  shaken…  

                             പ്രണയത്തിന്റെ തീക്ഷ്ണതയെക്കുറിച്ചുള്ള ഷേക്സ്പിയര്‍ വചനങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള തുടക്കം തന്നെ നോവലിന്റെ പേരുപോലെ പ്രണയാന്തരീക്ഷം സൃഷ്ടിയ്ക്കുന്നു. നോവലിന്റെ ആദ്യവസാനം നിറഞ്ഞു നില്‍ക്കുന്നുണ്ട് ഈ പ്രണയത്തിന്റെ തുടിപ്പും തിമര്‍പ്പും. അച്ഛന്റെ അഭാവത്തില്‍ അമ്മയുടെ സ്നേഹവലയത്തില്‍ അറിവും സംസ്കാരവും ആര്‍ജ്ജിച്ച ഹര്‍ഷവര്‍ദ്ധനന്‍ എന്ന ഉണ്ണിയ്ക്ക് വിദ്യാഭ്യാസത്തിനു ശേഷമുള്ള ഒരു ഇറ്റലി സന്ദര്‍ശനത്തില്‍ പരിചയപ്പെട്ട  സൈറ എന്ന ഇസ്രയേല്‍ വംശജയുമായുണ്ടായ പ്രണയവും, ഭാരതത്തില്‍ വെച്ച് അതിനുണ്ടായ സാഫല്യവും – അതാണീ കൃതിയുടെ ഇതിവൃത്തം.

അമ്മ, ഉണ്ണി, സൈറ, അശ്വതി, പ്രകാശ്, പമീല – തുടങ്ങിയവരാണിതിലെ പ്രധാന കഥാപാത്രങ്ങള്‍. ഉണ്ണിയും അമ്മയും തമ്മിലുള്ള ബന്ധം, ഉണ്ണിയും സൈറയും തമ്മിലുള്ള പ്രണയം -  ഇങ്ങനെ ദൃഢമായ രണ്ടു തന്തുക്കള്‍ പിരിച്ചുണ്ടാക്കിയതാണിതിലെ ഇതിവൃത്തം. ഭാരതസംസ്കാരം സ്ത്രീയ്ക്ക് – അമ്മയ്ക്ക്, ഭാര്യയ്ക്ക്, സഹോദരിയ്ക്ക് – നല്‍കുന്ന പ്രാധാന്യമെന്തെന്ന് ഇതിന്റെ ഇഴയടുപ്പം വിശദമാക്കുന്നു.

ഭൂമിയുടെ ശബ്ദം

                     ഒരിയ്ക്കല്‍ പഠിച്ചുവെച്ചിരുന്ന നൃത്തച്ചുവടുകളുടെ താളം കൊണ്ട്  വൈധവ്യത്തിന്റെ നിശ്ശബ്ദതയെ ശബ്ദ നിര്‍ഭരമാക്കിയെടുത്ത അമ്മയാണ് ഉണ്ണിയുടെ സര്‍വ്വവും. ബാല്യത്തിലുടനീളം  അവന് താങ്ങും തണലും കരുത്തുമായി നിന്ന അമ്മയാണ് സ്വന്തം നാടിന്റെ സംസ്കാരത്തോടു മമതയും അഭിമാനവും അവന്റെ മനസ്സില്‍ വളര്‍ത്തിയെടു ത്തത്. ഒരിയ്ക്കലും മകന്റെ മാര്‍ഗ്ഗത്തില്‍  വിഘാതം സൃഷ്ടിയ്ക്കാത്ത അമ്മ അവ നെ രാഷ്ട്രത്തിനു വിട്ടു കൊടുക്കു കയാണുണ്ടായത്. മുംബൈ ഐ.ഐ.ടി.യില്‍ എയ്റോ സ്പെയ്സ് എഞ്ചിനീയറിങ്ങിന് പ്രവേശനം കിട്ടിയ പ്പോള്‍ മടിച്ചു നിന്ന ഉണ്ണിയെ പ്രോത്സാഹിപ്പിച്ച് പറഞ്ഞയയ്ക്കുകയാണ് അമ്മ ചെയ്തത്. കാണാനുള്ള വെമ്പലടക്കി വെച്ച് അമ്മ മകനെ ഉയരങ്ങളിലേയ്ക്കുയരാന്‍ അനുവദിച്ചു.

                      എട്ടു കൊല്ലങ്ങള്‍ക്ക് ശേഷമാണ് ഉണ്ണി പിന്നെ നാട്ടിലേയ്ക്ക് തിരിച്ചെത്തിയത്. ഒരു ഇറ്റലി സന്ദര്‍ശനത്തിലൂടെ തന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുത്താണ്  അയാള്‍  തിരിച്ചു വരുന്നത്. അന്യദേശക്കാരിയെ, അന്യമതക്കാരിയെ അമ്മ നിറഞ്ഞ മനസ്സോടെത്തന്നെ സ്വീകരി യ്ക്കുമെന്ന്  ഉണ്ണിയ്ക്കുറപ്പായിരുന്നു. മറ്റൊരിഷ്ടം മനസ്സിലുണ്ടായിട്ടും അമ്മ മകന്റെ ആഗ്രഹത്തോട് ഒരെതിര്‍പ്പും കാണിച്ചില്ല. സൈറയെ ശിവാനിയാക്കി മകന്റെ ജീവിത പങ്കാളിയാക്കിക്കൊടുത്തു.

                        അമ്മ ഉണ്ണിയുടെ ചുവടുകള്‍ക്ക് പ്രകാശമായിരുന്നു. ഇല്ലത്തെ ഇടുങ്ങിയ ഇടനാഴികളില്‍ നിന്ന് പുറത്തിറങ്ങാത്ത സ്ത്രീ തന്റെ മകനൊരുക്കി വെച്ചത് ഭൂമിയുടെ വിസ്തൃതിയും ആകാശത്തിന്റെ അപാരതയുമാണ്. കാവിലെ ചോറ്റാനിക്കര അമ്മയും, കുരിശുപള്ളിയിലെ വ്യാകുലമാതാവും – ഉണ്ണിയുടെ മറ്റു രണ്ടമ്മമാരാണ്. “നാടും നഗരവും നേരിട്ട് കാണണം, ഇന്ത്യ എന്താണെന്നറിയണം. അറിവുകള്‍ക്കപ്പുറത്ത് യഥാര്‍ത്ഥമായ ജ്ഞാനം സ്വന്തമാക്കണം. കുട്ടിക്കാലത്ത് ഓതിപ്പഠിപ്പിച്ച തത്ത്വങ്ങള്‍ അനുഭവങ്ങളിലൂടെ മനസ്സില്‍ വേരോടണം. എങ്കിലേ ഭൂമിയുടെ അതിരു കള്‍ ഭേദിച്ച് ആകാശങ്ങളിലേയ്ക്ക് പറക്കുമ്പോള്‍ ഈ മണ്ണിന്റെ മഹത്വം താരതമ്യങ്ങളില്ലാത്തതാണെന്ന സംസ്കാരം ശക്തി പകരൂ” എന്നു പദേശിയ്ക്കുന്ന അമ്മ വേരുകളറുത്തുള്ള ഉയര്‍ച്ച അനുചിതമാണെന്ന അറിവ് മകന്റെ പ്രജ്ഞയില്‍  പകര്‍ന്നു കൊടുക്കുന്ന അമ്മയാണ്. ആ അമ്മ തന്നെ വിദേശ രാജ്യങ്ങളിലേയ്ക്ക് ജോലി തേടി പ്പോകരുതെന്നു മകനെ ഉപദേശിച്ചു. “അത് അമ്മയുടെ സ്വാര്‍ത്ഥതയല്ല. ഈ ഭൂമിയും അതിന്റെ സംസ്കാരത്തെയും സ്നേഹിയ്ക്കുന്ന ഒരമ്മയുടെ പ്രാര്‍ത്ഥനയാണ്. ഉയരങ്ങള്‍ തേടുക ബുദ്ധിയാണ്. അന്തരീക്ഷവും ആകാശവും അതിന്റെ അനന്തസാദ്ധ്യതകളുമൊക്കെ നിരീക്ഷിച്ചറിഞ്ഞതാണ് ഉണ്ണിയുടെ പഠനം. ഈ മണ്ണില്‍ നിന്ന് പിഴുതെറിയപ്പെടാതെ അതിന്റെ ചൈതന്യം ഹൃദയത്തെ ഉണര്‍ത്തണം”. എന്ന് തന്റെ ഉപദേശത്തിനുള്ള പ്രേരണയും അമ്മവ്യക്ത മാക്കുന്നുണ്ട്. “മേല്‍പ്പാഴൂര്‍ ഇല്ലത്തിന്റെ ദര്‍ശനപാരമ്പര്യം അവകാശപ്പെടുന്ന അന്തര്‍ജ്ജനത്തിന്റെ സംസ്കാരം” എന്ന് ഉണ്ണി തന്റെ അമ്മയുടെ ഹൃദയത്തിന്റെയും അറിവിന്റെയും വിശാലതയെ വിലയിരുത്തുന്നുണ്ട്. അത് കൊണ്ടു തന്നെയാണ്  അവസരങ്ങളുടെയും പ്രേരണകളുടെയും മുന്നില്‍ ഉണ്ണി മുഖം തിരിച്ചു നിന്നത്.
ഇന്ത്യയെ തേടിയുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ ഉണ്ണിയെക്കൊണ്ട് സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തിയ്ക്കുന്നുണ്ട് അമ്മ. “നിങ്ങളുടെ പ്രണ യത്തിന് ഇങ്ങനെയൊരു മുദ്ര ആവശ്യമില്ല. ഞാനത് അറിയുന്നുണ്ട്. എങ്കിലും ഈ നാട്ടില്‍ ഒരു പെണ്‍കുട്ടിയ്ക്ക് ഇത് സുരക്ഷയാണ്, ധന്യത യാണ്‌. ഒരിയ്ക്കലും വേര്‍പിരിയ്ക്കാന്‍ കഴിയാത്ത ഹൃദയ ബന്ധം” എന്നൊരു മുന്നറിയിപ്പോടെ. നാടിന്റെ സംസ്കാരത്തോടൊപ്പം അവസ്ഥ കൂടി മനസ്സിലാക്കുന്നുണ്ട് അമ്മ. ഒരു പെണ്‍കുട്ടിയുടെ, മകളുടെ അമ്മയുടെ മനസ്സിന്റെ കരുതല്‍ ഇവിടെ കാണുന്നു.

                     ഉണ്ണിയ്ക്ക് അമ്മ ഭൂമിയാണ്‌.  താനാകുന്ന മരം ആഴ്ത്തിയിരിയ്ക്കുന്ന വേരുകളെ മുറുകെ പുണര്‍ന്ന് വേണ്ടതെല്ലാം തന്നു പരിപോഷിപ്പിച്ച് നിലനിര്‍ത്തുന്ന ഭൂമി.

ദേവദാരുവും ചന്ദനവും

                      അമ്മയുടെ വേദനയും , കഷ്ടപ്പാടും, അവ മറന്നുള്ള കരുത്തും സ്നേഹവും സംതൃപ്തിയും സംസ്കാരവുമൊക്കെയാണ് ഉണ്ണിയുടെ വ്യക്തിത്വ ത്തിന്റെ ബലിഷ്ഠമായ അടിത്തറ. നാട്ടില്‍ത്തന്നെ വിദ്യാഭ്യാസവും ജോലിയും എന്നായിരു ന്നു ഉണ്ണിയുടെ തീരുമാനം. ഉയരങ്ങളെ നിഷേധിയ്ക്ക രുതെന്ന അമ്മയുടെ വാക്കാണ്‌ ഉണ്ണിയെ മുംബൈയിലേ യ്ക്കെത്തിച്ചത്. വിദ്യാഭ്യാസത്തിന്റെ ഉയരങ്ങളിലേയ്ക്കെത്താന്‍ കഴിഞ്ഞപ്പോഴും ജോലി സ്വന്തം നാട്ടില്‍ത്തന്നെ എന്ന തീരുമാനത്തിനു മാറ്റമുണ്ടായില്ല. പ്രണയത്തിലും വിവാഹത്തിലുമൊക്കെ വിരക്തനായിരുന്ന ഉണ്ണി അത് സുഹൃത്തിനോട് പറയുന്നുമുണ്ട്. “എന്റെ ജീവിതത്തില്‍ അതൊക്കെ എത്രയും അപ്രധാനമാണ്. ഗവേഷണം യഥാസമയം പൂര്‍ത്തിയാക്കി ഞാന്‍ നാട്ടില്‍ മടങ്ങിയെത്തും. പഠിച്ചതും അറിഞ്ഞതുമൊക്കെ എന്റെ നാടിനു സമര്‍പ്പിയ്ക്കാനുള്ളതാണ്. വേര്‍തിരിയ്ക്കപ്പെട്ട ജീവിതം, വ്രതശുദ്ധി യാര്‍ന്ന അമ്മയുടെ മകന് അവന്റെ ഭൂമിയും ആകാശവുമുണ്ട്. മായക്കാഴ്ചകള്‍ വിഭ്രമിപ്പിയ്ക്കുന്നില്ല എന്ന് സ്വയം പറഞ്ഞുറപ്പിയ്ക്കുന്നുമുണ്ട്. ഉയര്‍ന്നു പറക്കാന്‍ മോഹമില്ലാത്ത, ചെറുതുകളില്‍ സംതൃപ്തിയും നിര്‍വൃതിയും കാണുന്ന, ഒരു കുരുവിയായാണ് ഉണ്ണി സ്വയം കരുതുന്നത്.

                    ഭൂനിയമം വന്നതോടെ , ഭൂമി കൃഷിക്കാര്‍ക്ക് സ്വന്തമായതോടെ , ഇല്ലത്തെ സമ്പത്തും പ്രതാപവും അസ്തമിച്ചു. പക്ഷേ കര്‍ഷകരുടെ അവകാ ശങ്ങള്‍ സന്തോഷപൂര്‍വ്വം അംഗീകരിച്ചുകൊടുക്കുകയാണ് ഉണ്ണിയും അമ്മയും ചെയ്തത്. എതിര്‍പ്പോ വെറുപ്പോ കാണിച്ചില്ല. അവരുടെ വാത്സ ല്യവും ആശംസകളും പകരമായി കിട്ടി. അമ്മയുടെ പ്രിയപ്പെട്ട ശിഷ്യയും , തന്റെ ഗുരുപുത്രിയുമായ അശ്വതി മുതല്‍ ആ ഗ്രാമത്തിലുള്ള എല്ലാ കുട്ടികളെയും തന്റെ അമ്മയുടെ മക്കളായാണ് ഉണ്ണി കണ്ടത്. തന്റെ അമ്മ എല്ലാവരുടെയും അമ്മയാണ്. അത്ര വലുതാണ്‌ ആ മാതൃത്വം. അതു കൊണ്ടു തന്നെ ഗ്രാമത്തിലുള്ള എല്ലാ കുട്ടികളെയും തന്റെ സഹോദരങ്ങളായി ഉണ്ണി കണ്ടു. നാട്ടില്‍ സ്ഥിരമായി എത്തിച്ചേര്‍ന്നപ്പോള്‍ ഉണ്ണി ചെയ്തത് ഇല്ലത്തെ കാടു പിടിച്ചു കിടക്കുന്ന തൊടി വൃത്തിയാക്കി കുട്ടികള്‍ക്കുള്ള കളിസ്ഥലം നിര്‍മ്മിയ്ക്കുകയാണ്. പുഴയും അമ്പലവും സര്‍പ്പ ക്കാവുമൊക്കെയുള്ള ആ നാട്ടിന്‍ പുറത്തോടു യാതൊരവജ്ഞയും അയാള്‍ കാണിയ്ക്കുന്നില്ല. തന്റെ അറിവ് മുഴുവന്‍ പ്രകൃതിസ്നേഹിയായ ശാസ്ത്രമാക്കി മാറ്റാനാണ് അയാള്‍ യത്നിച്ചത്.

                     വിദ്യാഭ്യാസത്തിനു ശേഷം നാട്ടിലേയ്ക്ക് മടങ്ങാനിരിയ്ക്കെ സുഹൃത്തിന്റെ ക്ഷണമനുസരിച്ചാണ് ഉണ്ണി ഇറ്റലിയിലേയ്ക്കു പോയത്. അവിടെ വെച്ച് യാദൃച്ഛികമായി സൈറയെ കണ്ടു. ഇസ്രായേലിലെ ഹൈഫ യൂനിവേഴ്സിറ്റി ഓറിയന്റല്‍ ഫാക്കല്‍റ്റിയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി യായ സൈറയുടെ വിഷയം കലയും തത്ത്വചിന്തയുമായിരുന്നു. ഇറ്റലിയുടെ കലാചാരുതകള്‍ ഒരുമിച്ചാസ്വദിച്ച അവര്‍ക്ക് പ്രണയബദ്ധരാകാന്‍ കുറച്ചു ദിവസങ്ങളേ വേണ്ടി വന്നുള്ളൂ. ആ പ്രണയം ഒരു അര്‍ദ്ധനാരീശ്വരസങ്കല്പമാണ് ഉണ്ണിയുടെ മനസ്സില്‍ ജനിപ്പിച്ചത്. നാട്ടില്‍ തിരിച്ചെത്തി യ ശേഷം ആ ബന്ധത്തിന്റെ സൂചനകള്‍ അമ്മയ്ക്ക് കൊടുത്ത് ഉണ്ണി അവളെ കാത്തിരുന്നു. ഗവേഷണപഠനത്തിനു കേരളത്തില്‍ കഴിയാന്‍ യൂണിവേഴ്സിറ്റിയുടെ അനുമതിയും സ്കോളര്‍ഷിപ്പും നേടി  സൈറ ഇന്ത്യയിലെത്തി, മാതാപിതാക്കളോടു ഹര്‍ഷനെപ്പറ്റി പറഞ്ഞ് അവരുടെ സമ്മതത്തോടെത്തന്നെ. “പ്രണയത്തിന്റെ താഴ് വരയിലെ ദേവദാരുവില്‍ നിന്ന് ആ പരിമളം ഒഴുകിയെത്തും, ചന്ദന സുഗന്ധവുമായി കൂടിക്ക ലരും. ആ സൌരഭ്യങ്ങള്‍ സംയോജിച്ച് പ്രേമസംഗീതത്തിന്റെ രാഗഭംഗികള്‍ അന്തരീക്ഷമാകെ നിറയും” എന്ന പ്രതീക്ഷ തെറ്റിയില്ല. അമ്മ യുടെ നിര്‍ദ്ദേശമനുസരിച്ച് ഇല്ലത്തെ പൂജാമുറിയില്‍ വെച്ച് ഉണ്ണി സൈറയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഇന്ത്യയു ടെ ആത്മാവ് കണ്ടറിയാന്‍ അവര്‍ നടത്തുന്ന ദീര്‍ഘയാത്രയില്‍ അവരുടെ ബന്ധം അര്‍ദ്ധനാരീശ്വരബന്ധം പോലെ ത്തന്നെ ദൃഢമായിത്തീര്‍ന്നു. റസിഡന്‍സി പേപ്പറു കള്‍ തയ്യാറാക്കി മാതാപിതാക്കളുടെ അനുവാദത്തോടെ മടങ്ങിയെത്താമെന്ന് പറഞ്ഞ് യാത്രയ്ക്കൊരുങ്ങുന്ന സൈറയുടെ യാത്രാമൊഴി ഹര്‍ഷന്റെ ഉണ്ണിയ്ക്ക് ജന്മം കൊടുക്കാന്‍ താനുടനെ തിരിച്ചെത്തുമെന്നായിരുന്നു.

കാട്ടുപൂവ്

                         സൈറ ദേവദാരുവാകുമ്പോള്‍ കാട്ടുപൂവായി മാറുന്ന ഒരു കഥാപാത്രമുണ്ടീ നോവലില്‍ - അശ്വതി. അമ്മയുടെയും നമ്പ്യാര് മാഷുടേയും ഭാര്യയു ടേയുമെന്നല്ല, അശ്വതിയുടെ തന്നെ മോഹം ഉണ്ണി അശ്വതിയെ സ്വീക രിയ്ക്കണമെന്നായിരുന്നു. പക്ഷേ താനവളെ അനുജത്തിയായാണ് പരിഗണിച്ചിരിയ്ക്കുന്നതെന്ന് ഉണ്ണി ആവര്‍ത്തിച്ചു ചിന്തിയ്ക്കുന്നുണ്ട്, പറയുന്നുണ്ട്. അവളുടെ ഗുരുവായ ഹരിഗോവിന്ദനുമായി അശ്വതിയെ വിവാഹം ചെയ്യിയ്ക്കണമെന്ന് ഉണ്ണി പറയുന്നുണ്ട്. അത് കഴിഞ്ഞാകണം തന്റെ വിവാഹമെന്നും. പക്ഷേ അശ്വതി ഉണ്ണിയേയും സൈറയേയും താന്‍ സഹോദരനും എട്ടത്തിയുമായാണ് കാണുന്നതെന്നും അവരോടൊത്ത് അവരുടെ ഉണ്ണികളെ കളിപ്പിച്ച് അമ്മയുടെ മകളായി മാത്രം ജീവിയ്ക്കാനാണ് തന്റെ ആഗ്രഹമെന്നും പറഞ്ഞ്  ആ വിവാഹബന്ധത്തില്‍ നിന്ന് പിന്മാറി.

വിശാലമായ ഭൂമിക

                           കേരളത്തിലെ ഒരുള്‍നാടന്‍ഗ്രാമം മുതല്‍ ഇന്ത്യ മുഴുവനും ഇറ്റലിയിലും വ്യാപിച്ചു കിടക്കുകയാണ് നോവലിലെ ഭൂമിക. വത്തിക്കാന്‍ മ്യൂസിയം, സിസ്റ്റെന്‍ ചാപ്പേല്‍, അവിടെ കണ്ട ചിത്രങ്ങളും ശില്പങ്ങളും, ഫ്ലോറന്‍സ് നഗരം, സാന്താമരിയ കത്തീഡ്രല്‍, സാന്‍ ലോറന്‍സോ ബസലിക്ക ദേവാലയം , ഉഫിസി ഗാലറി, പിറ്റി പാലസ് ചിത്ര ശാല , മൈക്കല്‍ ആഞ്ചലോയുടേയും , ഡാവിഞ്ചിയുടെയും മറ്റും പ്രശസ്തമായ ചിത്രങ്ങള്‍ - തുടങ്ങി ഇറ്റലിയുടെ മനോഹാരിത ഇവിടെ വര്‍ണ്ണിയ്ക്കപ്പെടുന്നു. ഓടക്കുഴല്‍ നാദം കൊണ്ട് വൃന്ദാവനസൌന്ദര്യമുണര്‍ത്തിയ കൃഷ്ണന്‍ - കിന്നരനാദം കൊണ്ട് യരൂശലേം പുത്രിമാരെ പ്രേമലോലുപനാക്കിയ ദാവീദ് , കന്യകാപുത്രര്‍ക്ക് ജന്മം നല്‍കിയ കന്യാമറിയവും കുന്തിയും, കുഞ്ഞിനെ പേടകത്തിലാക്കി നൈല്‍ നദിയില്‍ ഒഴുക്കിയ മോശയുടെ മാതാവ് - കര്‍ണ്ണനെ ഗംഗയിലൊഴുക്കിയ കുന്തി, ശിശുവധത്തിന്  ആജ്ഞാപിച്ച ഹെറോദേസും ഫറവോയും കംസനും, പൌരുഷത്തിന്റെ പ്രതീകമായ ഈജിപ്ഷ്യന്‍ ദേവന്‍ അമോണിന്റെയും , ദേവന്റെ കാമാഭാജനമായ ഐസിസിന്റെയും സമന്വയമായ മോണാലിസ - ശിവശക്തി സങ്കലനമായ അര്‍ദ്ധനാരീശ്വരന്‍ - ഇങ്ങനെ പുരാണകഥകള്‍ തമ്മിലുള്ള സാമ്യത്തിന്റെ താരതമ്യം ഇവിടെ കാണുന്നു.

                        ശ്രീരാമകൃഷ്ണപരമഹംസര്‍, വിവേകാനന്ദന്‍, ടാഗോര്‍, മദര്‍ തെരേസ തുടങ്ങിയവരുടെ ജന്മസ്ഥലമായ കൊല്‍ക്കത്ത, ശ്രീബുദ്ധന്റെ നാടായ ബോധ്ഗയ, മുഗള്‍ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായ ആഗ്ര, ഗാന്ധിജിയുടെ ജന്മസ്ഥലമായ അഹമ്മദാബാദ്, കൊല്ലൂരിലെ ശ്രീ മൂകാംബികാ ക്ഷേത്രവും കുടജാദ്രിയും – തുടങ്ങി ആര്‍ഷഭാരതത്തിന്റെ  മഹിമ വിളിച്ചോതുന്ന കേന്ദ്രസ്ഥാനങ്ങളിലൂടെ ഒരു യാത്രയും യാത്രാവിവരണവും നോവലില്‍ വിവരിയ്ക്കുന്നുണ്ട്.

                            ഇന്ത്യയിലെ പട്ടിണി, തൊഴിലില്ലായ്മ, അഭയാര്‍ത്ഥി പ്രശ്നം, ദുര്‍ബ്ബലമാവുന്ന സമ്പദ് ഘടന, മതപരമായ പ്രശ്നങ്ങള്‍, ഭരണ വ്യവസ്ഥയുടെ അഴിമതി, ജനാധിപത്യത്തിന്റെ തകര്‍ച്ച, ദുഷിച്ച രാഷ്ട്രീയം, രാജ്യത്തിന്റെ മൂലധനനിക്ഷേപമുപയോഗിച്ച് പഠിച്ച്  വലുതായിക്കഴിയുമ്പോള്‍ അന്യനാടുകളില്‍ സുഖം തേടിപ്പോകുന്ന , പൌരത്വം നേടുന്ന വിദ്യാസമ്പന്നര്‍, ഈ അവസരങ്ങള്‍ കിട്ടാത്ത സാഹചര്യത്തില്‍ രാഷ്ട്രസേവന ത്തിനു സ്വയമര്‍പ്പിയ്ക്കുന്നവര്‍, രാഷ്ട്രീയക്കാരും ഭരണാധികാരികളുമായി രാജ്യത്തെ അഴിമതിയിലേയ്ക്കും അധഃപതനത്തിലേയ്ക്കും നയി യ്ക്കുന്ന ഒന്നും നേടാന്‍ കഴിയാത്തവര്‍ ഇങ്ങനെ ഇന്ത്യയുടെ സമകാലികാവസ്ഥ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

                             ഇറ്റലിയിലുണ്ടായ സാമ്പത്തികമാന്ദ്യവും അനുബന്ധ പ്രശ്നങ്ങളും സൂചിപ്പിയ്ക്കപ്പെടുന്നുണ്ട്. ഉണ്ണിയുടെ ഗ്രാമത്തിനെയടക്കം ഗ്രസിയ്ക്കാനൊ രുങ്ങുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും സൂചിതമാകുന്നു. ഇങ്ങനെ  ഒരുള്‍നാടന്‍ഗ്രാമം തൊട്ട്  ആഗോളതലം വരെ നിലനില്‍ക്കുന്ന പ്രതിസന്ധി കള്‍ സ്പര്‍ശിയ്ക്കപ്പെടുന്നു.

സൌമ്യമായ അഹംബോധം

                                ഒരു പക്ഷേ ഈ പ്രശ്നങ്ങളെ ഉയര്‍ത്തിക്കാണിച്ചു കൊണ്ട്  അതിന്റെ പശ്ചാത്തലത്തില്‍ സമര്‍ത്ഥനായ ഉണ്ണിയുടെ കഥ നോവലിസ്റ്റ് പറഞ്ഞി രുന്നെങ്കില്‍ വിപുലമായൊരു ക്യാന്‍വാസില്‍ അന്തഃസാരമുള്ള ഒരു നോവല്‍ ജനിച്ചേനെ. പക്ഷേ ഉണ്ണി കഥ പറയുന്ന രീതിയിലാണ്  അവതര ണം. അതുകൊണ്ടുതന്നെ സ്വയം മഹത്വവല്‍ക്കരിയ്ക്കുന്ന ആത്മപ്രശംസാത്മകമായ ഒരു ആഖ്യാനം പോലെയായി . കഥാനായകന്റെ ധൈ ഷണികതയോ, വൈദഗ്ദ്ധ്യമോ, പരിസ്ഥിതിസ്നേഹമോ ഒന്നും ഉപരിപ്ലവമായി സൂചിതമാകുന്നുവെന്നല്ലാതെ അതിന്റെ ആഴത്തിലേയ്ക്കും വൈശദ്യത്തിലേയ്ക്കും കടക്കുന്നില്ല. ആകെ വിവരിയ്ക്കപ്പെടുന്നത് പ്രണയം മാത്രം. അതാണെങ്കില്‍ പലപ്പോഴും ന്യായീകരിയ്ക്കാന്‍ പ്രയാസമുള്ള തലങ്ങളിലേയ്ക്കാണ് കടന്നു കയറുന്നതും.

                                അമ്മ ഒരു കുഞ്ഞിനെ താലോലിയ്ക്കാനുള്ള മോഹം വ്യംഗ്യരൂപത്തില്‍ അറിയിയ്ക്കുമ്പോള്‍ “അമ്മയുടെ സ്വപ്‌നങ്ങള്‍ തിരിച്ചറിയുന്നു. അതില്‍ ചാലിച്ച് ചേര്‍ത്ത വര്‍ണ്ണങ്ങള്‍ മനോഹരങ്ങളാണ്. ഒരു പക്ഷേ അത്തരം ആശകള്‍ ഉള്ളുണര്‍ത്തേണ്ടതാണ്. എന്തോ കഴിയുന്നില്ല” എന്നാണ് ഉണ്ണി ചിന്തിയ്ക്കുന്നത്. “ പ്രകൃതിയുടെ ലാവണ്യം കടഞ്ഞെടുത്ത സൌന്ദര്യധാമങ്ങളില്‍ നിന്ന് കണ്ണു തിരിച്ച് മുനിയെപ്പോലെ നിര്‍മ്മമത്വം പുലര്‍ത്തുക... പ്രിയപ്പെട്ട പ്രകാശ്,  എനിയ്ക്ക് സാധ്യമാണ് . യൌവനത്തില്‍ ജീവിതാവേഗങ്ങള്‍ക്ക്  കടിഞ്ഞാണിട്ട് എല്ലാ മോഹങ്ങളും ഒരു മകനില്‍ കേന്ദ്രീകരിച്ച  എന്റെ അമ്മ, ആ അമ്മയ്ക്ക് വേണ്ടി ജീവിയ്ക്കുക മകന്റെ അഭിമാനമാണ്, ആദര്‍ശമാണ് ” എന്ന് സുഹൃത്തിനോട് പറഞ്ഞ വ്യക്തി ഇറ്റലിയിലെത്തി സൈറയെ കണ്ടതോടെ ആദര്‍ശമെല്ലാം വിസ്മരിച്ചു. ഇന്ത്യന്‍ സംസ്കാരത്തെ അന്ധമായി ആരാധിയ്ക്കു കയും വാഴ്ത്തുകയും ചെയ്യുന്ന നായകന്‍റെ യാത്ര പിന്നീട് സംസ്കാരത്തിന് പ്രതിലോമമായിട്ടാണ്. ഇറ്റലിയിലെ ഒരുമിച്ചുള്ള സന്ദര്‍ഭങ്ങളെല്ലാം തനി വൈദേശികമായ പ്രണയത്തിന്റെ ചിത്രങ്ങളാണ് വരച്ചു കാട്ടുന്നത്. പിന്നീട്  സൈറ ഭാരതത്തിലെത്തിയപ്പോഴും കാര്യങ്ങള്‍ വ്യത്യ സ്തമല്ല. പ്രണയത്തിനും ഒരുമിച്ചുള്ള ജീവിതത്തിനും വിവാഹം ഒരാവശ്യമായി അവര്‍ കാണുന്നില്ല. നാളുകള്‍ക്കു ശേഷം അമ്മ പൂജാമുറിയില്‍ വെച്ച് നടത്തിക്കൊടുക്കുന്ന ഒരു താലിയണിയിയ്ക്കല്‍ ചടങ്ങ് മാത്രമാണ് വിവാഹം. തുടര്‍ന്ന് ഭാരതപര്യടനത്തിനിറങ്ങുന്ന അവര്‍ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്ര എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊരു മധുവിധുയാത്രയുടെ പ്രതീതിയാണ് ജനിപ്പിയ്ക്കുന്നത്.  “ റസിഡന്‍സി പേപ്പറുകള്‍ തയ്യാറാക്കി അച്ഛനമ്മമാരുടെ അനുമതിയോടെ മടങ്ങിയെത്തണം, എല്ലാം നിയമാനുസൃതമായി ത്തന്നെ.” എന്ന് സൈറയുടെ മടക്കയാത്രയില്‍ ഉണ്ണി ചിന്തിയ്ക്കുന്നുണ്ട്.  സൈറ ഹര്‍ഷന്റെ  ഉണ്ണിയ്ക്ക് ജന്മം നല്‍കാന്‍ താന്‍ ഇല്ലത്തേയ്ക്ക് ഉടനെ തിരിച്ചെത്തുമെന്നാണ് പറയുന്നത് ! മറ്റൊരു സംസ്കാരത്തെ സ്വീകരിയ്ക്കാന്‍ യാതൊരു മടിയുമില്ലെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ ശിവാനി എന്ന പേരുമാറ്റവും താലിയണിയിയ്ക്കലുമൊക്കെ ഉണ്ണിയ്ക്ക് പിന്നെന്തിനാണ്?

                       ഉണ്ണിയ്ക്ക് അശ്വതിയോടുള്ള ബന്ധം കൂടപ്പിറപ്പുകള്‍ തമ്മിലുള്ളതാണെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട്. ആ ആവര്‍ത്തനം തന്നെ വിരസമായി പ്പോവുകയും പലപ്പോഴും അത് ആത്മവിശ്വാസക്കുറവിന്റെ ഒരു പ്രതീതി ജനിപ്പിയ്ക്കുകയും ചെയ്യുന്നു. അവളുടെ മനസ്സ് ഉണ്ണിയ്ക്ക് മനസ്സിലാ കാത്തതല്ല. അവളുടെ കത്ത് കിട്ടിയപ്പോള്‍, ആ മനോഹരമായ അക്ഷരം കണ്ടപ്പോള്‍ , “വായിയ്ക്കുന്നതിന് പകരം കണ്ടുകൊണ്ടിരിയ്ക്കാ നാണ് ഇഷ്ടം തോന്നിയത് ” എന്ന് ഉണ്ണി വിചാരിയ്ക്കുന്നതു തന്നെയാണ് അയാള്‍ക്ക് അശ്വതിയോടുള്ള മനോഭാവം എന്ന് തോന്നിപ്പോകുന്നു. അശ്വതിയെ കാണുമ്പോള്‍ ഉണ്ണി ചിന്തിയ്ക്കുന്നത് “ മഹാനഗരത്തിന്റെ തിരക്കുകളില്‍ വന്നു വീഴുമ്പോള്‍ മനസ്സില്‍ നാട്ടിലെ മലയോരങ്ങളും അവിടെ വിടരുന്ന കാട്ടുപൂക്കളും ഊഞ്ഞാല്‍പ്പാട്ടുകളും  തിരുവാതിരയുടെ സൌന്ദര്യവുമൊക്കെ മായാതെ കിടന്നു” എന്നാണു. ആ കാട്ടുപൂവിന്റെ സ്ഥാനം തന്നെയാണ് അയാള്‍ അശ്വതിയ്ക്ക് കൊടുത്തത്. അവള്‍ തന്റെ അനുജത്തിയാണെന്നു അയാള്‍ പറയുമ്പോള്‍ അത് അമ്മയ്ക്ക് പോലും അംഗീകരിയ്ക്കാന്‍ കഴിയുന്നില്ല. “പിന്നിട്ട വഴികള്‍  സൂക്ഷ്മമായി അവലോകനം ചെയ്തു. സാഹോദര്യത്തിന്റെ സുതാര്യത എന്നും കാത്തു സൂക്ഷിച്ചു. തമാശയായിപ്പോലും ഒരു വാക്കോ നോട്ടമോ സ്പര്‍ശമോ ഉണ്ടായിട്ടില്ല. സ്വാതന്ത്ര്യത്തോടെ പെരുമാറിയിട്ടുണ്ട്. മനസ്സ് ശുദ്ധത കാത്തു സൂക്ഷിച്ചതുകൊണ്ട് ഒരു താളപ്പിഴയും സംഭവിച്ചിട്ടില്ല. ആ അഭിമാനത്തിന്റെ ഉയരങ്ങളിലാണ് ഞാന്‍ നില്‍ക്കുന്നത് ” സൂക്ഷ്മ മായ അവലോകനത്തിന്റെ ആവശ്യം വേണ്ടി വന്നു ഉണ്ണിയ്ക്ക് ആ സാഹോദര്യം ഉറപ്പു വരുത്താന്‍ !

                         “ഉണ്ണ്യേട്ടന്‍ അതുല്യശാസ്ത്ര പ്രതിഭ, ആദ്ധ്യാത്മികതയുടെ സാംസ്കാരിക മുഖം, സമര്‍പ്പണ ബോധമുള്ള കലാകാരന്‍, കരുണാമയനായ ഗ്രാമീണന്‍ - ഇതെല്ലാം എങ്ങനെയാണ് സമന്വയിയ്ക്കുന്നത്. വിശ്വസിയ്ക്കാനാകുന്നില്ല” എന്ന് അശ്വതി അമ്മയോട് പറയുന്നത് അയാള്‍ കേള്‍ക്കുന്നുണ്ട്. അയാള്‍ ആഗ്രഹിയ്ക്കുന്നതും അതാണ്‌  - ആരാധന. ഒരു ജീവിതപങ്കാളിയെക്കുറിച്ച് ചിന്തിയ്ക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞതും അതു തന്നെ. “പര്‍വ്വതഗഹ്വരത്തില്‍ തപസ്സനുഷ്ഠിയ്ക്കുമ്പോള്‍ പാര്‍വ്വതിയായി അവള്‍ ആഗമിയ്ക്കും. അത് ഹിമാലയത്തില്‍ നിന്ന്, അല്ലെ ങ്കില്‍ ആല്‍പ്സ് പര്‍വ്വതനിരകളില്‍ നിന്ന്, എവിടെ നിന്നും ആകാം.” – താനെന്ന മഹര്‍ഷിയെ തപസ്സിളക്കി നേടണം തന്റെ സ്ത്രീ എന്ന ഭാവം.  സൈറയുടെ കണ്ണുകളിലും അയാള്‍ തേടുന്നത് ആരാധന തന്നെയാണ്.

                     “ആദ്യം അച്ചുവിന്റെ കാര്യം, അത് കഴിയട്ടെ, പിന്നെ നമുക്കെല്ലാം ശാന്തമായി ആലോചിയ്ക്കാം . എല്ലാം ഞാന്‍ അമ്മയുടെ ഇഷ്ടത്തിനു വിട്ടു തരും.” എന്നു പറയുന്നത്  സൈറയുമായുള്ള ഇഷ്ടം അമ്മയെ അറിയിച്ചതിനു ശേഷ മാണ്.  സൈറയെ കണ്ടപ്പോള്‍ ‘ആദ്യം അച്ചുവിന്റെ കാര്യം’ എന്നു പറഞ്ഞതൊക്കെ മറക്കുകയും ചെയ്തു. ഒടുവില്‍ സൈറയോടോത്തുള്ള ഭാരതപര്യടനം കഴിഞ്ഞെത്തിയ ശേഷം അശ്വതിയോട് ഹരിഗോവിന്ദനുമായുള്ള വിവാഹ ക്കാര്യം കുറേ പാടുപെട്ട് പറഞ്ഞൊപ്പിച്ചു. അവള്‍ തനിയ്ക്ക് വിവാഹമേ വേണ്ട എന്ന നിലപാടാണ് സ്വീക രിച്ചത്. ഉണ്ണിയെ താന്‍ സഹോദരനായിക്കാണുന്നുവെന്ന് അവള് പറഞ്ഞു. അതിനുള്ള സാഹചര്യം അയാളൊരുക്കി. ഭാരത സ്ത്രീയുടെ ത്യാഗ മനോഭാവം വ്യക്തമാക്കാനാണോ ഈ അനുബന്ധം?

                            പ്രകാശിന്റെയും പമേലയുടെയും അസംതൃപ്തമായ പ്രണയവും ഉണ്ണിയുടെയും സൈറയുടെയും ഭാരതീയാന്തരീക്ഷത്തിലുള്ള പ്രണയസാഫല്യ ത്തിനു പരഭാഗശോഭ കൂട്ടാനുള്ള കൂട്ടിച്ചേര്‍ക്കലായി തോന്നുന്നു.

                    ബുദ്ധന്‍, ശങ്കരാചാര്യര്‍, വിവേകാനന്ദന്‍, ഗാന്ധിജി, ശ്രീനാരായണഗുരു, തുടങ്ങിയുള്ള മഹാത്മാക്കളെ വാഴ്ത്തുന്ന ഉണ്ണി സ്വയം ഊതിവീര്‍പ്പിച്ച് ബൃഹദാകാരമാക്കി ഇവരോടൊപ്പം അവരോധിയ്ക്കാനുള്ള ശ്രമം നടത്തുംപോലെ അരോചകമായി തോന്നുന്നുണ്ട് ഈ സ്വയം വാഴ്ത്തുകള്‍.

                     ആരോപണങ്ങള്‍ ഉന്നയിയ്ക്കുകയോ താഴ്ത്തിക്കെട്ടുകയോ അല്ല ലക്‌ഷ്യം. ഇറ്റലിയുടെ കലാഭംഗിയും, ഇന്ത്യയുടെ പുരാണേതിഹാസങ്ങളും ചരിത്രവും ഐതിഹ്യവുമെല്ലാം സ്പര്‍ശിച്ചു പോകുന്ന ,ആഗോള തലം തൊട്ട് കേരളത്തിലെ ഒരുള്‍നാടന്‍ഗ്രാമം വരെ അനുഭവിയ്ക്കുന്ന പ്രശ്ന ങ്ങള്‍ സൂചിപ്പിയ്ക്കുന്ന ഈ നോവല്‍  ഈ ഘടകങ്ങളെ എടുത്തുയര്‍ത്തിക്കാണിച്ച് ഹര്‍ഷന്റെ ഉപഗ്രഹവിക്ഷേപണവും , ശാസ്ത്രം പ്രകൃത്യനു കൂലമാക്കി മാറ്റാനുള്ള ശ്രമവുമെല്ലാം വിസ്തരിച്ച് പ്രണയത്തെ ഒരടിയൊഴുക്കായി  നിര്‍ത്തി നോവലിസ്റ്റ് ആഖ്യാനം ചെയ്യുന്ന രീതിയില്‍ രചിച്ചി രുന്നെങ്കില്‍ ഇതൊരു മികച്ച വായനാനുഭവം തരുമായിരുന്നു എന്ന് തോന്നിപ്പോകുന്നു. കഴിവുറ്റ, കഴിവ് തെളിയിച്ച രചയിതാവിന് അത് നിഷ് പ്രയാസം സാധിയ്ക്കുമായിരുന്നു.

                                                           

4 comments:

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?